Friday, May 2, 2014

മിഴികൾ പറഞ്ഞത്

ആലുവയിൽ നിന്നും ഏറണാകുളത്തേക്കുള്ള ലോഫ്ലോർ എ.സീ ബസിന്റെ കുളിരിൽ വഴിയോരക്കാഴ്ച്ചകളിൽ കണ്ണുനട്ട്‌ ഇരിക്കുമ്പോഴാണ് വലതുവശത്തെ സീറ്റിൽ ഇരിക്കുന്ന യുവതിയുടെ കലപിലശബ്ദം അയാളുടെ ശ്രദ്ധയെ ആകർഷിച്ചത്. നിർത്താതെയുള്ള സംസാരവും ചിരിയും കൌതുകമുണർത്തി. സുന്ദരിയായ ആ യുവതി കൂട്ടുകാരിയോട് സംസാരിച്ചുകൊണ്ടെയിരിക്കുകയാണ്. നിസ്സാരമായ പല വിഷയങ്ങളുമാണ് ഇതിവൃത്തം.
ഇടയ്ക്കെപ്പോഴോ അയാളുടെ മുഖത്തേക്ക് അവൾ നോക്കി. തന്നെത്തന്നെ ശ്രദ്ധിക്കുന്ന ആളെ കണ്ടില്ലെങ്കിൽ പോലും തിരിച്ചറിയുന്ന സ്വാഭാവികമായ പെണ്‍ബോധം ആവാം. അവളുടെ നോട്ടം തന്റെ മേൽ പാറിവീണപ്പോൾ പെട്ടെന്ന് മുഖം തിരിക്കാൻ ഒരുങ്ങിയതാണ്. എന്നാൽ കഴിഞ്ഞില്ല.. ആ കണ്ണുകൾ.. ആ കണ്ണുകൾ.. മുഖം തിരിക്കാനായില്ല.
ആ കണ്ണുകൾ പൊടുന്നനെ ഒരു പത്തുപന്ത്രണ്ടു കൊല്ലങ്ങൾക്ക് പിന്നിലേക്ക്‌ അയാളെ കൊണ്ടുപോയി.. അല്ലെങ്കിൽ ആ കണ്ണുകൾക്കുള്ളിലൂടെ ചില കാഴ്ചകൾ കാണുകയായിരുന്നു.
അന്ന് ഒരു തെയിലക്കമ്പനിയിൽ ജോലി ചെയ്യുകയാണ്. വെല്ലിംഗ്റ്റണ്‍ ദ്വീപിലുള്ള കമ്പനി ഗോഡവുണിലേക്ക് വന്നിട്ട് തിരികെ പോവുകയാണ്. സുഹൃത്തുക്കൾക്കൊപ്പം രണ്ടു ബിയർ കഴിച്ചിരുന്നതിനാലാവാം നല്ല മൂത്രശങ്ക തോന്നി. ദീർഘദൂരം വിജനമായ റോഡ്‌ ആണ്. കുറെ മരങ്ങളും കാട്ടുചെടികളും വളർന്നുനില്ക്കുന്ന വഴിയരികിൽ കാർ ഒതുക്കി ഒരു മരത്തിനു പിന്നിൽ പോയി കാര്യം സാധിച്ചു. വണ്ടിയിൽ സ്ഥിരം സൂക്ഷിച്ചിട്ടുള്ള മുറുക്കാൻ പാത്രം എടുത്തു വണ്ടിയുടെ മുകളിൽ വച്ചു. ഒന്ന് വിശദമായി മുറുക്കിയിട്ട് പോകാം. നാട്ടിൽ മാവേലിക്കരയിലെ ഷേണായിയുടെ അരിഞ്ഞു കൂട്ടിയ പുകയില അൽപ്പം കൂടെ അവശേഷിക്കുന്നുണ്ട്. നന്നായി ഒന്ന് ചവച്ചു.. അതിന്റെ ഒരു നിറവിൽ പിൻവാതിൽ തുറന്നു മുറുക്കാൻ പാത്രം വച്ചു തിരിയുമ്പോൾ ഒരു വണ്ടിയുടെ ബ്രേക്കിടൽ ശബ്ദം. ഒപ്പം ഒരു നിലവിളിയും. ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ ഏതാനും മീറ്ററുകൾക്കപ്പുറം ഒരു പുതിയ സ്കോർപിയോ  അതിനു മുൻപിൽ വലതുവശത്തായി വീണു കിടക്കുന്ന ഒരു പെണ്‍കുട്ടി.
കാറു തുറന്നു സമ്പന്നത വിളിച്ചോതുന്ന ഭാവഹാവാദികളോടെ പുറത്തിറങ്ങിയ മധ്യവയസ്കൻ വീണുകിടക്കുന്ന കുട്ടിയെ പൊരിഞ്ഞ തെറി.
"എവിടെ നോക്കിയാടീ നടക്കുന്നെ.. ഇപ്പൊ തീർന്നേനേല്ലോ.. "
പാവം കുട്ടി വിറച്ചും മുക്കിയും എണീൽക്കാൻ തുടങ്ങുന്നു.. മുഷിഞ്ഞ വേഷവും കറുത്തിരുണ്ട രൂപവും. ഭിക്ഷ തേടുന്ന കൂട്ടത്തിലാണ് എന്ന് തോന്നി. എണീറ്റ്‌ വരുന്ന കുട്ടിയെ അയാൾ അടിക്കാൻ കയ്യോങ്ങുന്നത് കൂടെ കണ്ടപ്പോൾ ഉള്ളിൽ മായാതെ കിടന്ന വിപ്ലവക്കനലുകളും ഉള്ളിലാക്കിയ തീയും പെട്ടെന്നു പ്രവർത്തിച്ചു.
മാന്യവേഷധാരി ഏതാനും നിമിഷങ്ങൾക്കുള്ളിൽ റോഡരികിൽ കിടന്നു പുളഞ്ഞു.. വിളിച്ചുകൂവി.. അപ്പോഴാണ്‌ അയാളുടെ വണ്ടി തുറന്നു ഒരു പെണ്‍കുട്ടി ഇറങ്ങിവന്നത്.
"ഒന്നും ചെയ്യല്ലേ..ഡാഡിയെ ഒന്നും ചെയ്യല്ലേ .." കരച്ചിൽ കേട്ട് നോക്കിയപ്പോൾ വല്ലാതായി. അതൊരു അന്ധയായ കുട്ടിയായിരുന്നു. എന്നാൽ ആ കണ്ണുകൾക്ക്‌ വണ്ടിയിടിച്ച പെണ്‍കുട്ടിയുടെ കണ്ണുകളുമായി അസാധാരണ സാമ്യം ഉണ്ടായിരുന്നത് പ്രക്ഷുബ്ധാവസ്ഥയിലും അയാളുടെ മനസ്സിലുടക്കി.
പിന്നെ അയാൾതന്നെ വീണുകിടന്ന ആ മനുഷ്യനെ പിടിച്ചെണീൽപ്പിച്ചു. പല്ലിറുമ്മിക്കൊണ്ട് ആ മനുഷ്യൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
"കേറെടീ...." മകളോട് അലറി.. ആ പാവവും വണ്ടിയിൽ കയറി.
"നിന്നെ ഞാൻ എടുത്തോളാമെടാ..." വണ്ടി മുന്നോട്ടു എടുക്കുന്നതിനിടയിൽ അയാൾ വിളിച്ചു പറഞ്ഞു.
സത്യത്തിൽ അപ്പോൾ സഹതാപമാണ് തോന്നിയത്.
പിന്നെ ഭയന്നു നിന്ന പാവം പെണ്‍കുട്ടിയോട് എവിടെയാണ് പോകേണ്ടത് എന്താണ് കാര്യം എന്ന് ചോദിച്ചു. കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഒരു വൃദ്ധൻ അവളെ തേടിയെത്തി. കുറെയേറെ നേരം അന്ന് അവരോടൊത്തു ചിലവിട്ടു. രക്താർബുദം ബാധിച്ചു മരണത്തിന്റെ വാതിലിൽ എത്തി നില്ക്കുന്ന അവസ്ഥയിലാണ് ആ പാവം കുട്ടി എന്ന് വൃദ്ധൻ പറഞ്ഞു. അന്ന് ആ കുട്ടിയുടെ കണ്ണുകൾ...പൂച്ചക്കണ്ണ് എന്ന് പറയാനാവില്ല. എന്നാലും അതിനോട് സാമ്യമുള്ള എന്നാൽ എടുത്തു പറയാൻ കഴിയാത്ത പ്രത്യേകതയുള്ള കണ്ണുകൾ. അന്ധയായ ആ കുട്ടിയിലും അതെ പ്രത്യേകതകൾ ഉള്ള കണ്ണുകൾ ആയിരുന്നു. പിന്നീട് അവരെ കുറിച്ച് ഒന്നും അറിഞ്ഞില്ല. പക്ഷെ മനസ്സിൽ ഏറെ കാലങ്ങൾ ആ കണ്ണുകൾ ഉണ്ടായിരുന്നു.
ഇപ്പോൾ അതേ കണ്ണുകൾ.. അതേ കണ്ണുകൾ..
"എന്താ സർ ഇങ്ങനെ നോക്കുന്നത്..? അറിയുമോ എന്നെ..?"
ആ പെണ്‍കുട്ടിയുടെ ചോദ്യമാണ് അയാളെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്.
"ഇല്ല.... എ..എനിക്ക്.. ഈ.. ഈ.. കണ്ണ്..കണ്ണുകൾ നല്ല പരിചയം... " പെട്ടെന്നു വിക്കിപ്പോയി.
"കുട്ടിക്ക് തൃപ്പൂണിത്തറയ്ക്കടുത്തു ബന്ധങ്ങൾ വല്ലതുമുണ്ടോ..?" അയാൾ ചോദിച്ചു.
പെട്ടെന്ന് ആ കുട്ടി സ്വന്തം സീറ്റിൽ നിന്നും എണീറ്റ്‌ അയാളുടെ സീറ്റിൽ അയാൾക്കൊപ്പം വന്നിരുന്നു.
"എനിക്ക് കാഴ്ചയില്ലായിരുന്നു. സർ ഉദ്ദേശിച്ച കണ്ണുകൾ ചിലപ്പോൾ എന്റേത് തന്നെയായിരിക്കും. അവിടെയുണ്ടായിരുന്നു ഒരു കുട്ടി ബ്ലഡ് ക്യാൻസർ വന്നു മരിച്ചു. ഈ കണ്ണുകൾ ആ കുട്ടിയുടെതാണ്." ഇപ്പോൾ ആ ശബ്ദം ഒരുപാട് നേർത്തിരുന്നു.
"എന്താ മോളുടെ പേര്..?" അയാൾ ചോദിച്ചു.
"ഡാർളി....." അവൾ പതിയെ പറഞ്ഞു. ആ കണ്ണുകളിൽ നീർ പൊടിയുന്നോ എന്ന് തോന്നിയിട്ടാവണം അയാൾ പിന്നീട് ഒന്നും ചോദിച്ചില്ല. പക്ഷെ അന്ന് ആ സമ്പന്നനായ മധ്യവയസ്കന്റെ കാറിൽ നിന്നും ഇറങ്ങി വന്ന മകൾക്ക് ഈ കുട്ടിയുടെ ഛായ ഇപ്പോൾ അയാൾക്കു വ്യക്തമായിത്തുടങ്ങിയിരുന്നു.
ആ യാത്രയിൽ അവൾ പിന്നീടൊന്നും സംസാരിച്ചില്ല. കലൂരെത്തിയപ്പോൾ അയാൾ അവളോട്‌ യാത്ര പറഞ്ഞിറങ്ങി. ഇറങ്ങുമ്പോൾ അയാൾ കണ്ടു.. ആ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തന്റെ മനസ്സിലും ഒരു വിങ്ങൽ അയാൾ തിരിച്ചറിഞ്ഞു.. എന്തിനെന്നറിയാതെ ഒരു വിങ്ങൽ. 

No comments:

Post a Comment