Friday, May 30, 2014

ഒരു ചായക്കഥ

തിരുവനന്തപുരത്ത് പടിഞ്ഞാറേ കോട്ടയ്ക്കു സമീപം നല്ല തിരക്കുള്ള ചായക്കട. രാവിലെ നല്ലൊരു കാലിച്ചായ നിർബന്ധമുള്ളതിനാലാണ് അയാൾ അവിടെയെത്തിയത്. ചായയ്ക്കൊപ്പം പത്രവാർത്തകളിലൂടെ കണ്ണോടിക്കുമ്പോൾ കടക്കാരന്റെ ശകാരവർഷം കേട്ടു തലയുയർത്തി. കറുത്തിരുണ്ട ഒരു ബാലൻ. കയ്യിൽ ഒരു ഗ്ലാസ്സുണ്ട്. അഴുക്കുപിടിച്ചു കറുത്ത ഒരു കൈലിത്തുണ്ടാണ് വേഷം. അവൻ ദയനീയമായി ഒരു ചായയ്ക്ക് വേണ്ടി യാചിക്കുകയാണ്. ഗ്ലാസ് നീട്ടിപ്പിടിച്ചിട്ടുണ്ട്. അന്ന് ചായയ്ക്ക് 5 രൂപയാണ് വില. അവന്റെ ഇടംകയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന ചില്ലറകൾ കടക്കാരന്റെ മേശപ്പുറത്തു വച്ചിട്ടുണ്ട്. അതെല്ലാം കൂടെ മൂന്നര രൂപയെ ഉള്ളൂ.
മൂന്നര രൂപയ്ക്ക് ഇവിടെ ചായയില്ല എന്നാ ആക്രോശത്തോടൊപ്പം അവനെ കൈയേറ്റം ചെയ്യാനുള്ള ശ്രമം കൂടെ കണ്ടപ്പോൾ അയാൾ എണീറ്റു.
"എന്താ പ്രശ്നം..?"
"കണ്ടില്ലേ സാറേ. കള്ളമ്മാരാ.. ഈ കള്ളപ്പയലൊക്കെ മോട്ടിക്കാൻ വരണതാ. കാശില്ലാതെ ഞാ...ഞ്ചായ കൊടുക്കാൻ..!"
"അവന്റെ പൈസ ഞാൻ തന്നോളാം. താൻ ചായ കൊടുക്ക്‌." അയാൾ അല്പം രൂക്ഷമായി പറഞ്ഞപ്പോൾ അവജ്ഞയോടെ ഒന്ന് നോക്കിയിട്ട് കടക്കാരൻ അവന്റെ ഗ്ലാസ്സിൽ ചായ പകർന്നുകൊടുത്തു.
ഒന്ന് നോക്കുക പോലും ചെയ്യാതെ പയ്യൻ ചായഗ്ലാസ്സുമായി നടന്നു തുടങ്ങിയപ്പോൾ അയാൾക്ക്‌ ഒരു കൗതുകം. 'അവനെന്താ ചായ കുടിക്കാതെ കൊണ്ടുപോകുന്നത്...?'
അയാൾ കടയിലെ പൈസ കൊടുത്തിട്ട് വേഗം നടന്നു അവന്റെ പിന്നാലെ.
കുറച്ചുദൂരം നടന്ന അവൻ ഒരു ചെറിയ ഇടവഴി കയറി. അയാളും പിന്നാലെ നടന്നു. അൽപ ദൂരം കഴിഞ്ഞപ്പോൾ വലതു തിരിഞ്ഞു തുണി കൊണ്ട് നിർമ്മിച്ച ഒരു ചെറിയ ടെന്റിനുല്ലിലേക്ക് കയറി.
പിന്നാലെ ചെല്ലുമ്പോൾ വല്ലാത്ത ദുർഗന്ധം. എങ്കിലും കടിച്ചുപിടിച്ച് അയാൾ ഉള്ളിലേക്ക് എത്തിനോക്കി. മുട്ടിനു മുകളിൽ മുറിച്ചു നീക്കിയ കാലുമായി എല്ലും തോലുമായ ഒരു യുവാവ് അവിടെ കിടക്കുന്നു. മുറിഞ്ഞ കാലു പഴുത്തു വികൃതമായി കാണപ്പെട്ടു. അർദ്ധബോധാവസ്ഥയിൽ കിടന്ന ആ യുവാവിനെ ഉണർത്തി ചായ കൊടുക്കാനുള്ള ശ്രമത്തിലാണ് പയ്യൻ.
ഏതാനും നിമിഷങ്ങൾക്കു ശേഷം അയാൾ തിരികെ നടക്കുമ്പോൾ ഇവരുടെ പുനരധിവാസത്തിനുള്ള മാർഗ്ഗങ്ങൾ തേടുകയായിരുന്നു മനസ്സ്.

No comments:

Post a Comment