Friday, May 2, 2014

ശിവനും സൂപ്പറും പിന്നെ പൊലിഞ്ഞ ഒരു സ്വപ്നവും.


അല്പം സമ്പത്തൊക്കെ സ്വരുക്കൂട്ടി നന്നായി ജീവിക്കാനുള്ള അഭിവാഞ്ഛ പലരിലും ശക്തമാകുന്നത് ഒരു വിവാഹമൊക്കെ കഴിഞ്ഞ് ഒന്നുരണ്ടു കുഞ്ഞുങ്ങളൊക്കെ ആകുമ്പോഴാണ്. അങ്ങനെയാണ് എണ്പതുകളുടെ അവസാനം ശിവൻ എന്ന തയ്യൽക്കാരൻ സ്വന്തമായി ഒരു കട തുടങ്ങാനായി കുറത്തികാട്ടെത്തുന്നത്.
അന്ന് ഞങ്ങൾ ഹൈസ്കൂൾ മുക്കിനു കിഴക്കുവശത്തുള്ള ചെറുപ്പക്കാർ എന്തിനും ഏതിനും ഒറ്റ കെട്ടായി നില്ക്കുന്ന കാലം. യാതൊരു ലാഭവും പ്രതീക്ഷിക്കാതെ ആർക്കും സേവനങ്ങൾ ചെയ്യാൻ മടിയില്ലാത്ത ഞങ്ങളുടെ ഇടയിലേക്കാണ് ശിവൻ വന്നു വീഴുന്നത്.
ആശാരിപ്പണികൾ ചെയ്യുന്ന അമ്പിളിയും ചിത്രകലയും പെയിന്റിങ്ങും ഒക്കെയായി മുരളിയും എന്ത് പണികൾക്കും കൈക്കാരായി ഞാൻ, സുര പിന്നെ ഞങ്ങളുടെ കൂടെ ടൂട്ടോറിയൽ പ്രസ്ഥാനവുമായി സഹകരിക്കുന്ന നിരവധി ചെറുപ്പക്കാരും സുഹൃത്തുക്കളും.
ശിവന്റെ കടയുടെ പണികൾ ഞങ്ങൾ ഏറ്റെടുത്തു. പെയിന്റിംഗ് ഒക്കെ കഴിഞ്ഞ് മുരളി കടയുടെ മുൻപിൽ ഒരു മരക്കുതിരയിൽ നിന്ന് കൊണ്ട് വിളിച്ചു ചോദിച്ചു, "അളിയാ കടയ്ക്കു എന്ത് പേരാ എഴുതേണ്ടത്..?"
അപ്പോഴാണ്‌ എല്ലാവരും അക്കാര്യം ചിന്തിക്കുന്നത്. ശിവൻ എല്ലാവരോടുമായി ചോദിച്ചു, "എന്താ നമുക്ക് പേര് വേണ്ടത്....?"
പലരും പലതും പറഞ്ഞു. എല്ലാവർക്കും തൃപ്തിയുള്ള പേരൊന്നും വന്നില്ല.
അപ്പോൾ അങ്ങോട്ട്‌ വന്ന സുര പറഞ്ഞു, "അളിയാ സൂപ്പർ. അത് മതി. ജാതി മത ഭേദമൊന്നുമില്ലല്ലോ." എല്ലാവരും അത് ശരി വച്ചു.
അങ്ങനെ ഞങ്ങളുടെ ജംഗ്ഷനിൽ സൂപ്പർ എന്ന കട രൂപം കൊണ്ടു. അന്നുവരെ വെറുമൊരു തയ്യൽക്കാരനായിരുന്ന ശിവൻ മുതലാളിയുമായി.
സംഭവബഹുലമായ ഒരു ദശാബ്ദം കടന്നു പോയി. കുറത്തികാടിന്റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ ഒഴിച്ചുകൂടാനാവാത്ത അടയാളമായി സൂപ്പർ മുന്നോട്ടു പോയി. ശിവന്റെ രണ്ടു മക്കളും വളർന്നു. അപ്പോഴാണ്‌ ശിവന് ഇങ്ങനെയൊന്നും പോരാ..., ജീവിതം കുറച്ചുകൂടി നിറമുള്ളതാവണംഎന്ന് തോന്നിയത്. അന്നത്തെ ഏതു മലയാളിയുടെയും സ്വപ്നഭൂമിയായ ഗൾഫിലേക്ക് പറക്കാനുള്ള ചിന്ത ശിവനിലും രൂധമൂലമായി.
ഒടുവിൽ അതുവരെ ഉണ്ടാക്കിയതും കടം കൊണ്ടതുമൊക്കെ മുടക്കി ശിവൻ സമ്പന്നൻ ആയി തിരകെ വരുന്ന സ്വപ്നവും താലോലിച്ചുകൊണ്ട്‌ ഗൾഫിലേക്ക് വിമാനമേറി.
എന്നാൽ ശിവൻ വിചാരിച്ചത്ര നിസ്സാരമായിരുന്നില്ല സമ്പന്നതയിലേക്കുള്ള വഴി. ഒന്നുരണ്ടു തവണ ഗല്ഫുകാരന്റെ ആഡംബരത്തോടെ നാട്ടിൽ വന്നുപോയ ശിവന്റെ അക്കാമ നഷ്ടമായി. എന്നിട്ടും അവിടെ തന്നെ കടിച്ചു തൂങ്ങാൻ ശ്രമിച്ച ശിവൻ മൂത്ത മകനെയും ഗല്ഫിലെത്തിച്ചു. പക്ഷെ ഒടുവിൽ അക്കാമ ഇല്ലാത്തതിന്റെ പേരിൽ ജെയിലിലായ ശിവൻ പോയതിനേക്കാൾ ദരിദ്രനായി വർഷങ്ങൾക്കു ശേഷം നാട്ടിലെത്തി.
പിന്നീട് ഞാൻ ശിവനെ കാണുന്നത് വീണ്ടും സൂപ്പർ എന്ന പേരിൽ ഒരു ചെറിയ കട പുന്നമ്മൂട്ടിൽ തുടങ്ങിയ ശേഷമാണ്. ചില പല്ലുകൾ നഷ്ടമായി, നര കയറി പഴയ ശിവന്റെ നെഗറ്റീവ് ചിത്രം പോലെ ഒരാൾ. ഇപ്പോൾ അവിടെനിന്നും മാറി ഞങ്ങളുടെ സമീപപ്രദേശമായ മുള്ളിക്കുളങ്ങരയിൽ ഉണ്ട് ശിവനും സൂപ്പറും. പഴയ പ്രതാപത്തിന്റെ നിഴൽ പോലെ ഒരു കുഞ്ഞു കട. ഇന്നലെ വീണ്ടും ശിവനെ കണ്ടു. കണ്ടപ്പോൾ ഞാൻ ഇവിടെ എഴുതിയ ഓർമ്മകളിൽ മധുവിനെ കുറിച്ചുള്ളതു ശിവനെ കാണിച്ചു. അത് വായിച്ചപ്പോൾ ഇരു മിഴികളിലും നിന്ന് ഒഴുകിയ ആ കണ്ണുനീര് എന്റെ മനസ്സിൽ ഇപ്പോഴും നൊമ്പരം തീർക്കുന്നു....

No comments:

Post a Comment