Saturday, May 10, 2014

ചിലന്തി ജന്മം....

ഫേസ് ബുക്ക് വഴിയാണ് അവനു ആ ബന്ധം കിട്ടിയത്. ആദ്യമൊക്കെ അവന്റെ നുറുങ്ങുവരികൾക്ക് അവൾ ഇട്ട കമന്റുകൾ ആയിരുന്നു ശ്രദ്ധയിൽ പെട്ടത്. പിന്നെപ്പിന്നെ അവന്റെ ഇൻബോക്സിലേക്ക് അവളുടെ സന്ദേശങ്ങൾ വന്നുതുടങ്ങി. പിന്നീട് അത് വളർന്നുപടർന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ അതൊരു പ്രണയമായി. ശക്തമായ പ്രണയം. സന്ദേശങ്ങൾക്ക് പ്രണയത്തിന്റെ പരമാവസ്ഥയുടെ നിറം കൈവന്നു...
പരസ്പരം  ഉപഹാരങ്ങൾ അയച്ചു .. വസ്ത്രങ്ങൾ.., പേനകൾ..., കൗതുക വസ്തുക്കൾ... അങ്ങനെയങ്ങനെ... എന്തൊക്കെയോ. അവന്റെ മനസ്സ് അവളെ ചുറ്റിപ്പറ്റി മാത്രം കറങ്ങാൻ തുടങ്ങി. അപ്പോഴാണ്‌ അവൾ ഒരു ട്രിപ്പ്‌ എന്ന ആശയം മുൻപോട്ടു വയ്ക്കുന്നത്.
ഒന്ന് കാണുവാൻ മനസ്സ് വെമ്പുന്ന ആ സമയം അവളുടെ അടുത്തേക്ക് ഒരു ട്രിപ്പ് എന്നത് അവനു സ്വർഗ്ഗം പോലെയാണ് തോന്നിയത്.
****
ഒന്നാം റ്റെർമിനലിലൂടെ പുറത്തേക്കു നടക്കുമ്പോൾ അവളുടെ ഫോണ്‍.
"ഞാനുണ്ട് പുറത്ത്..."
"ഓ ദാ എത്തി..." അവന്റെ നടപ്പിനു വേഗതയേറി. മനസ്സിന്റെ തള്ളലും.
ഡിപ്പാർച്ചർ വാതിലിനു പുറത്ത് അവൻ കണ്ടു ശരീര വടിവുകൾ വ്യക്തമാക്കുന്ന വേഷങ്ങളോടെ യൗവ്വനം വിട്ടുതുടങ്ങുന്ന സുന്ദരി. പുറത്തിറങ്ങിയ ഉടൻ അവൾ ഓടിവന്നു അവനെ വാരിപ്പുണർന്നു. ഒരു മായിക ലോകത്ത് എത്തിയതുപോലെയായിരുന്നു അവനു തോന്നിയത്.
അവളുടെ ഫോർഡ് ഫിയെസ്റ്റയുടെ പിൻസീറ്റിൽ അവളെ പുണർന്ന് ഇരിക്കുമ്പോൾ മനസ്സ് ആകാശത്തിന്റെ അനന്തതയിൽ എവിടെയോ ആയിരുന്നു. മഹാനഗരത്തിന്റെ തിരക്കുകളിലൂടെ ഊളിയിട്ടു ഒഴുകിയ വണ്ടി എത്തിനിന്നത് നഗരത്തിരക്കുകളിൽ നിന്ന് മാറി ഒരു മഹാ സൗധത്തിന് മുന്നിലാണ്. പ്രശസ്തമായ ഒരു റിസോർട്ട്. ചിരപരിചിതയെ പോലെ അവൾ അവന്റെ കൈ പിടിച്ചു കയറി. ഒരു ശിശുവിനെ പോലെ അവനും.
****
ഇരുളും വെളിച്ചവും മാറി മാറി കടന്നു പോയി. സ്ത്രീയുടെ മാസ്മരികത കണ്ടും കൊണ്ടുമറിഞ്ഞ ദിനരാത്രങ്ങൾ. മാനായും മയിലായും നായായും നരിയായും പൂവായും പുഴയായും തിമിർത്താടിയ അവർ ഒടുവിൽ യാത്ര പറയാറായി. പിരിഞ്ഞു പോകുന്നതിനെ കുറിച്ച് അവനു ചിന്തിക്കാനേ ആയില്ല.
"നീ വിഷമിക്കേണ്ടാ.. നാം ഇനീം കാണില്ലേടാ.." കാതിൽ ചുണ്ട് ചേർത്ത് ഇക്കിളിയാക്കിക്കൊണ്ട് കാറ്റ് പോലെ അവൾ മന്ത്രിച്ചു.
കണ്ണീർ പൊഴിച്ചുകൊണ്ടാണ് അവൻ എല്ലാം പായ്ക്ക് ചെയ്തത്. ഒടുവിൽ ഇറങ്ങാൻ നേരം അവൾ അവനോടു ചേർന്ന് നിന്ന് ഒരു ചുംബനം ഏകിക്കൊണ്ട് അവളുടെ വലിയ മൊബൈൽ അവനു നീട്ടി.
"നീ എന്റെ ഓർമ്മയ്ക്ക്‌ ഇത് വച്ചോളൂ.... ഞാൻ ഉപയോഗിച്ചതല്ലേ.. ഇതിൽ എന്റെ മണമുണ്ട്.."
അത് വാങ്ങി ഷോൾഡർ ബാഗിലിടുമ്പോൾ അവന്റെ മനസ്സും കണ്ണും നിറഞ്ഞൊഴുകി.
****
നാട്ടിലെത്തി പിന്നെയും രണ്ടു ദിനങ്ങൾക്കു ശേഷമാണ് അവൻ ആ ഫോണ്‍ എടുത്തത്‌. ഫോണിൽ നിന്നും എല്ലാ ഡാറ്റയും  നീക്കം ചെയ്തിരുന്നു. അവൻ അവന്റെ സിം അതിലിട്ട് ആക്ടീവ് ചെയ്തു. പിന്നെ ഫോണിൽ എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടെന്നു പരതി. അപ്പോഴാണ്‌ കാർഡിൽ കണ്ട വാട്സ് ആപ്പ് മെസ്സേജുകൾ ശ്രദ്ധയിൽ പെട്ടത്. ആദ്യം പകച്ചുപോയ അവൻ വീണ്ടും വീണ്ടും അവ വായിച്ചു. എട്ടോ പത്തോ പേർക്ക് അയച്ച മെസ്സേജുകൾ... അവനോടു എന്തൊക്കെ സംസാരിച്ചിരുന്നോ അതേപോലെ അവരോടെല്ലാം സംസാരിച്ചിരിക്കുന്നു. അവനെ വിളിക്കുന്ന അതെ പദങ്ങൾ അവരെ വിളിക്കാനും.
അവൻ നാട്ടിലെത്തുന്നതിനു രണ്ടു ദിവസങ്ങൾകഴിയുന്ന ദിവസം ഒരാളെ അങ്ങോട്ട്‌ ക്ഷണിച്ചിരിക്കുന്നു.
കുറെ നേരത്തേക്ക് അവന്റെ ചിന്തകൾ നിശ്ചലമായി.
****
അടുത്ത ദിവസം ഫേസ് ബുക്കിൽ പടർന്ന പ്രധാന സന്ദേശം അവനുള്ള അനുശോചനങ്ങൾ ആയിരുന്നു. ഒരുപാട് സൗഹൃദങ്ങൾ പരിപാലിച്ചിരുന്ന അവനു കിട്ടിയ മരണാനന്തര ബഹുമതിയായി ആ സന്ദേശങ്ങൾ. അവയിലൊന്ന് അവളുടെതായിരുന്നു. കണ്ണീർ പടർത്തുന്ന ഒരു സന്ദേശം. മനോഹരമായ ഒരു പനിനീർപ്പൂവിന്റെ ചിത്രത്തിനൊപ്പം.  

No comments:

Post a Comment