Saturday, May 10, 2014

വെറുതെയല്ലായിരുന്നു ആ വീക്ക്...!

ഇത്താമ്പള്ളി തോടിനു മുകളിലൂടെ അന്നൊരൊറ്റത്തടി പാലമാണുള്ളത്.. അരപ്പാവാട ഉടുത്ത ഒന്നുരണ്ടു പെണ്‍കുട്ടികളും പിന്നെ ഞങ്ങൾ ഇത്തിരിപ്പോന്ന നിക്കറും ബട്ടൻസിനു പകരം 'സെറ്റിപ്പിൻ' കുത്തിയ ഉടുപ്പുകളും ഇട്ടു രണ്ടുമൂന്നു ആണ്‍കുട്ടികളും. നിക്കറിനു പിന്നിൽ മുകളിൽ നിന്നും താഴേക്കു നെടുനീളത്തിൽ മറ്റൊരു നിറമുള്ള തുണി തുന്നിപ്പിടിപ്പിച്ച കാഴ്ച (ചന്തിയുടെ പിളർപ്പു പോലെ) ആരിലും അത്ഭുതങ്ങൾ ഉണ്ടാക്കിയില്ല. ഹുക്കുകളും ബട്ടൻസും ഇല്ലാത്ത അല്ലെങ്കിൽ അവ പറിഞ്ഞു പോയതിനാൽ മുണ്ടുടുക്കുന്നത് പോലെ മുൻപിൽ കുത്തിവച്ചവ ആയിരുന്നു നിക്കറുകൾ.
വിജനമായ വഴിയിലൂടെ അങ്ങനെ ആഘോഷമായി ഞങ്ങൾ പോയി.. മുള്ളിക്കുളങ്ങരയിലെ ചിത്തിരാ ടൂട്ടോറിയലിലേക്ക്. ഏതാണ്ട് രണ്ടു രണ്ടര കിലോമീറ്റർ ദൂരമാണ് അങ്ങോട്ടുള്ളത്. പോകും വഴി ഉള്ള മാങ്ങയും പുളിയുമൊക്കെ ഞങ്ങൾ എറിഞ്ഞിടും. കല്ലെറിഞ്ഞു കിട്ടുന്ന പുളിയും മാങ്ങയുമൊക്കെ പെറുക്കിക്കൂട്ടുന്നതു പെണ്‍കുട്ടികളാണ്. വരിക്കോലിൽ എന്ന പ്രശസ്ത കുടുംബം വക വലിയ പുളിമരത്തിലും ഞങ്ങൾ കല്ലെറിയും. ചിലപ്പോൾ വരിക്കോലിൽ ഏമാന്റെ പുളിച്ച തെറിയും ഞങ്ങൾ കേൾക്കും. അദ്ദേഹം പുറത്തിറങ്ങുന്നോ എന്ന് നോക്കി സിഗ്നൽ തരുന്നത് പെണ്‍കുട്ടികളാണ്.
ഒരിക്കൽ ഞാനും ഹരിയും ബിന്ദുവും മാത്രം ചിത്തിരയിൽ നിന്നും തിരികെ വരികയാണ്. വഴിയിൽ കാത്തുനിന്ന ഒരാൾ അന്ന് ബിന്ദുവിനെ തടയുകയും കയറിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഞാനും ഹരിയും അയാളെ ചീനിക്കമ്പും കടലാവണക്ക് പത്തലും കല്ലും കൊണ്ട് നേരിട്ടു. ഞങ്ങൾ അയാളുടെ മുൻപിൽ വെറും കുട്ടികളായിരുന്നെങ്കിലും അവൾ ഓടി ദൂരെയെത്തും വരെ പിടിച്ചു നിൽക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഒടുവിൽ അവന്റെ കൈക്കരുത്തിൽ ഞങ്ങൾ അടിയറവു പറഞ്ഞതും അലറിക്കൂവി കരഞ്ഞതും വരിക്കോലിൽ ഏമാൻ ഓടിവന്നതും അയാൾ ഞങ്ങളെ വിട്ടിട്ടു സൈക്കിളിൽ പാഞ്ഞതും ഒരു കഥയായി അവശേഷിക്കുന്നു. കളികൾക്കിടയിലും വഴക്കുകൾക്കിടയിലും ധാരാളം മുറിവുപറ്റി വീട്ടിൽ വരുന്ന ശീലമുണ്ടായിരുന്നതിനാൽ അന്നുണ്ടായ മുറിവുകൾക്കും ഉടുപ്പ് പറിഞ്ഞതിനുമൊക്കെയുള്ള വീക്ക് പപ്പായുടെ കയ്യിൽ നിന്നും കിട്ടിയതല്ലാതെ ഒന്നും ആരോടും പറഞ്ഞില്ല.  
പിന്നീട് കാലങ്ങളോളം ഞങ്ങൾ ബിന്ദുവിനെ കണ്ടില്ല. ചിത്തിരയിലെ പഠനം അതോടെ അവൾ നിർത്തിയിരുന്നു. (പിന്നീടൊരിക്കൽ അവളെ കണ്ട ഞാൻ ഒരു വീര നായക പരിവേഷം കിട്ടുമെന്നു പ്രതീക്ഷിച്ചു അവളുടെയടുത്തു ചെന്നപ്പോൾ 'ഹും നീയൊക്കെ കാരണമാ അവൻ എന്നെ പിടിക്കാൻ വന്നത്' എന്ന് അവൾ പറഞ്ഞതിന്റെ പൊരുൾ ഇന്നും എനിക്കറിയില്ല.) ഇന്നവൾ രണ്ടോ മൂന്നോ കുട്ടികളുടെ അമ്മയാണ്.
ഈ കഥകളൊക്കെ ഓർത്തത്‌ കഴിഞ്ഞ ദിവസം നാട്ടിൽ പോയപ്പോൾ ആ വഴി കാറിൽ യാത്ര ചെയ്തപ്പോഴാണ്. ഇന്ന് ഇത്താമ്പള്ളി തോടിനു മുകളിൽ ഒറ്റത്തടി പാലത്തിനു പകരം നല്ല കോണ്‍ക്രീറ്റ് പാലം ഉണ്ട്. വഴികൾക്കിരു പുറവും വലിയ വലിയ കെട്ടിടങ്ങളും. ഇത്ര ദൂരം നടക്കേണ്ടി വരുന്ന കുട്ടികളും ഇന്നില്ല. അഥവാ ഉണ്ടായാലും കൂടെയുള്ള ഒരു കുട്ടിക്ക് വേണ്ടി തല്ലു മേടിച്ചുകെട്ടുന്ന ആണ്‍കുട്ടികൾ ഉണ്ടാവാനിടയില്ല. അന്നത്തെ കൂട്ടായ്മ ബോധവും ആത്മാർഥതയും ഉണ്ടോ എന്നറിയില്ല. ഒരു പക്ഷെ എവിടെയെങ്കിലുമൊക്കെ ഉണ്ടാവാം.. ഉണ്ടാകട്ടെ.. സ്നേഹവും സാഹോദര്യവും ഉള്ള ഒരു നല്ല തലമുറ ഉണ്ടാവട്ടെ എന്ന് ആത്മാർഥമായും ആഗ്രഹിച്ചുപോകുന്നു. ഒരു പെണ്‍കുട്ടി പോലും പീഡിപ്പിക്കപ്പെടാതിരിക്കാൻ നട്ടെല്ലുള്ള ആണ്‍കുട്ടികളുടെ.. സഹോദരന്മാരുടെ സാന്നിധ്യം മാത്രം മതി.

No comments:

Post a Comment