Saturday, May 10, 2014

പശുപ്പാറയും പീ പീ സീയും

രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് ആദ്യമായി പശുപ്പാറയിൽ പോകുമ്പോൾ ഇന്നത്തെ സാഹചര്യങ്ങളായിരുന്നില്ല അവിടെ. രണ്ടു തേയിലത്തോട്ടങ്ങൾക്കു നടുവിൽ അത്യാവശ്യം സാമ്പത്തിക സ്വാസ്ഥ്യം ഉള്ള ജനത. തമിഴ്-മലയാളി വിഭാഗത്തിൽ പെട്ട ആളുകൾ.. കൂടുതലും തോട്ടം തൊഴിലാളികൾ. ചെറിയ ചെറിയ കടകൾ. വൈകുന്നേരങ്ങളിൽ സുലഭമാകുന്ന വ്യാജ മദ്യം തലയ്ക്കു പിടിപ്പിച്ചു ചിലർ കാട്ടുന്ന അഭ്യാസങ്ങൾ.. വല്ലപ്പോഴുമൊക്കെ കവലയെ സജീവമാക്കി എത്തുന്ന സർക്കസ് അഭ്യാസികൾ. നെഞ്ചു കൊണ്ടും തല കൊണ്ടും വിവിധ ശരീര ഭാഗങ്ങൾ കൊണ്ടും ട്യൂബു ലൈറ്റുകൾ ഇടിച്ചു പൊട്ടിക്കുകയും സൈക്കിൾ അഭ്യാസങ്ങൾ കാട്ടിയും  കോരിത്തരിപ്പിക്കുന്ന പ്രകടനങ്ങൾക്കു മേമ്പൊടിയായി മൈക്കിലൂടെ ഒഴുകിവരുന്ന തമിഴ് ഗാനങ്ങൾ.
നൂല് പോലെ നില്ക്കുന്ന മഴയും നോവറിയിക്കാതെ രക്തം ഊറ്റുന്ന അട്ടയും വൈകുന്നേരം മുതൽ പ്രഭാതം വരെ ഉറഞ്ഞു നില്ക്കുന്ന കോട മഞ്ഞും ഒക്കെയുണ്ടായിരുന്ന പശുപ്പാറയിൽ ഞാൻ ഒരു പാരലൽ കോളേജ് സ്ഥാപിച്ചു 1996-ൽ.
അന്നു മുതൽ പശുപ്പാറയുടെ മുഖ്യധാരയിലേക്ക് ഞാനും അലിഞ്ഞുചേർന്നു. ഉപ്പുതറ പഞ്ചായത്തിന്റെ ഒരു ശാഖ പോലെ എന്റെ കോളേജ് പ്രവർത്തിച്ചു. (ഉപ്പുതറ പഞ്ചായത്തിന്റെ ഒരു വാർഡ്‌ ആയിരുന്നു പശുപ്പാറ). അന്നത്തെ അവിടത്തെ പഞ്ചായത്ത് മെമ്പർ ബാലകൃഷ്ണൻ (ആള് കൊണ്ഗ്രസ്സുകാരനാണ്) വികസനകാര്യങ്ങളിൽ എന്നോടും അഭിപ്രായം ചോദിക്കുകയും അതിനനുസരിച്ച് നിലപാടുകൾ എടുക്കുകയും ഒക്കെ ചെയ്തിരുന്നു. (അതിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്നും പലപ്പോഴും ഭീഷണി നേരിടേണ്ടി വന്നിട്ടുമുണ്ട്). എന്തായാലും രാഷ്ട്രീയതിനുപരി നാടിന്റെ നന്മ എന്ന ലക്ഷ്യത്തിൽ ഞങ്ങൾ ഒന്നിച്ചു നിന്നു.
ആദ്യമായി ഗ്രാമസഭകൾ രൂപപ്പെടുത്തിയപ്പോൾ പശുപ്പാറയിൽ അതിന്റെ മുഖ്യ സംഘാടകരിൽ ഒരാളായി ഞാനും.
അന്നു വൈകുന്നേരങ്ങളിൽ ആലംപള്ളി എസ്റ്റെറ്റിന്റെ ലയങ്ങളിലേക്കിറങ്ങുന്ന പടിക്കെട്ടിൽ ഞാനും അവിടെ അന്നുണ്ടായിരുന്ന ചെറുപ്പക്കാരും കൂടി ഇരിക്കാറുണ്ടായിരുന്നു. അവരിൽ പലരും എന്റെ ശിഷ്യരും ആയിരുന്നു. പലരും പകൽ തെയിലപ്പുരയിൽ പണിക്കു പോകുകയും രാത്രി എന്റെ ക്ലാസ്സിനായി വരികയും ചെയ്തു. കായിക വിനോദങ്ങളിൽ തല്പരരായിരുന്ന ഒരുപാട് കുട്ടികൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ രണ്ടു തോട്ടങ്ങൾക്കിടയിൽ ശ്വാസം മുട്ടി കിടന്ന പശുപ്പാറയിൽ ഒരു മൈതാനം ഇല്ലായിരുന്നു.
എന്റെ കുട്ടികൾ വഴി തിരിഞ്ഞു പോകാതിരിക്കാൻ ഞാൻ അവരോട് ഒട്ടിനിന്നു. അവരോടൊപ്പം ഷട്ടിൽ കളി, കഥയും കാര്യങ്ങളും, വ്യാജമദ്യത്തിനെതിരെ ചില കൂട്ടായ്മകൾ, സമരങ്ങൾ, ചിലപ്പോൾ അതിന്റെ പേരിൽ നേരിടേണ്ടി വന്ന ഭീഷണികളും കയ്യേറ്റങ്ങളും.. എല്ലാ അവസരങ്ങളിലും എന്നോടൊപ്പം പാറ പോലെ ഉറച്ചു നിന്നു എന്റെ ഈ കുട്ടിപ്പട്ടാളം. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പരിചയവും പ്രായത്തിന്റെ തീവ്രതയും സമ്മേളിച്ചിരുന്ന അക്കാലത്ത് അതൊരു നിയോഗം പോലെ എനിക്ക് തോന്നി. അങ്ങനെയാണ് ഒരു ക്ലബ് അവിടെ രൂപപ്പെടുത്തിയാലോ എന്ന ചിന്ത എനിക്കുണ്ടായത്.
1997 അവസാനമായപ്പോഴേക്കും പശുപ്പാറ പീപ്പിൾസ് ക്ലബ്ബ് അഥവാ പീ പീ സീ എന്ന ക്ലബ്ബിനു രൂപം കൊടുത്തു. ഒരു വാടകക്കെട്ടിടം ആയിരുന്നു ആദ്യ ക്ലബ്ബ്. കാരംസ് ബോർഡും ചെസ്സ്‌ ബോർഡും പിന്നെ ക്രിക്കറ്റ് കളിക്കാവശ്യമായ സാധനങ്ങൾ, ഷട്ടിൽ ബാറ്റുകൾ അങ്ങനെ സ്പോർട്സിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ക്ലബ്ബ്. പിന്നീട് ചില പുസ്തകങ്ങളൊക്കെയെടുത്തു ഇത് വികസിച്ചു.
കാലത്തിന്റെ ഒഴുക്കിൽ പശുപ്പാറയും ഞാനും തമ്മിൽ ദൂരം കൂടി. എങ്കിലും 2007-ൽ പത്താം വാര്ഷികം ആഘോഷിക്കുന്ന അവസരത്തിൽ അവർ എന്നെ ക്ഷണിക്കുകയും ഒരു പൊന്നാട അണിയിക്കുകയും ചെയ്തു.
ഇപ്പോൾ ഇത് പറഞ്ഞത് കഴിഞ്ഞ മൂന്നു നാല് ദിവസങ്ങൾ ഞാൻ പശുപ്പാറയിൽ ഉണ്ടായിരുന്നപ്പോൾ വീണ്ടും ക്ലബ്ബിൽ പോയി. ഇന്ന് അവർക്കു സ്വന്തമായി കെട്ടിടമുണ്ട്. ക്ലബ്ബിനോട് ചേർന്നു ഒരു പുരുഷ സ്വയം സഹായ സംഘം, സ്ത്രീ സ്വയം സഹായ സംഘം എന്നിവ യുമുണ്ട്. ഇടുക്കി ജില്ലയിലെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന ക്ലബ്ബിനുള്ള 2011-2012 ലേ അവാർഡ് കഴിഞ്ഞ വർഷം മന്ത്രി ജയലക്ഷ്മിയിൽ നിന്നും അവർ ഏറ്റുവാങ്ങി. ഞാൻ ഉയർത്തിക്കൊണ്ടുവന്ന രാജൻ ഇന്നും അതിന്റെ സെക്രടറി ആണ്. രാജൻ ഇത്തവണ കണ്ടപ്പോൾ പറഞ്ഞത്  എന്നെ ഏറെ സന്തോഷിപ്പിച്ചു. "പണ്ട് ഞാൻ പിണങ്ങിപ്പോയപ്പോൾ സാറാണ് എന്നെ തിരിച്ചു വിളിച്ചത്. ഏറെ നേരത്തെ ഉപദേശം കൊണ്ട് മാത്രമാണ് ഞാൻ വീണ്ടും ക്ലബ്ബിലേക്ക് വന്നത്. ഇന്ന് പലരും പല പ്രശ്നങ്ങളുടെയും പേരിൽ പിണങ്ങിപ്പോകുമ്പോൾ അവരെ വിളിച്ചിരുത്തി ഈ സംഭവം ഞാൻ പറയാറുണ്ട്‌. പിന്നെ എന്നോട് സാർ പറഞ്ഞ കാര്യങ്ങളും."
(അപ്പോൾ രാജമാണിക്യത്തിൽ മമ്മൂക്ക പറഞ്ഞ ഒരു ഡയലോഗ് എന്റെ മനസ്സില് വന്നു. "ഇനി എനിക്കൊന്നു മസിലു പിടിക്കാമല്ലോ അല്ലെ...?")
രാജൻ നല്ലൊരു കർഷകനാണ്. ജോലി തേടി നാടുവിട്ടില്ല. ഒരു പക്ഷെ അതാവും ക്ലബ്ബിന്റെ ഈ ഉയർച്ചയ്ക്കും കാരണം.

No comments:

Post a Comment