Monday, March 6, 2017

ഇങ്ങനെയും ചില മക്കൾ

ഓള്‍ഡ് ക്രൂയിസ് റമ്മിന്‍റെ രുചി നാവിനടിയിലേക്ക് ചേര്‍ത്തുവലിച്ച് ആസ്വദിക്കുമ്പോഴാണ് ആ വൃദ്ധനുമായി ഒരു യുവസുന്ദരന്‍ കടന്നുവരുന്നത്. ബാറിലെ അരണ്ട വെളിച്ചത്തില്‍ മുക്കാലും കഷണ്ടിയായ ആ വൃദ്ധശിരസ്സാണ് ആദ്യം കണ്ണില്‍ പെട്ടത്. പൊതുവില്‍ വൃദ്ധരെയേറെയിഷ്ടമായിരുന്നതിനാലാവാം വൃത്തിയായി വേഷമിട്ട അദ്ദേഹത്തെ ഞാൻ കൂടുതൽ ശ്രദ്ധിച്ചത്.
'ചേട്ടാ, അച്ഛനെ ഒന്നു ശ്രദ്ധിച്ചേക്കണേ, ഞാന്‍ വേഗം വരാം.'
സുന്ദരനായ ആ ചെറുപ്പക്കാരൻ അങ്ങനെ എന്നോടാവശ്യപ്പെട്ടപ്പോള്‍ എനിക്കതിശയമായി,
'അച്ഛനാണോ, അതുകൊണ്ടാണോ വേറേ സ്ഥലം നോക്കിപ്പോകുന്നത്...?''
'ഏയ്, അല്ല, അവന് മദ്യം ഇഷ്ടമല്ല, അവന്‍ എന്നെ ഇവിടെയെത്തിക്കാന്‍ മാത്രം വന്നതാണ്. തിരികെ വിളിക്കാനും വരും.' വൃദ്ധനാണ് മറുപടി പറഞ്ഞത്.
മകന്‍ അതിനിടെ പുറത്തിറങ്ങിയിരുന്നു.
എന്തായാലും പിന്നീട് വൃദ്ധനോടൊപ്പം കഥയും കാര്യങ്ങളും പറഞ്ഞ് ഞാനും കൂടി.
പണ്ട് വ്യോമസേനയിൽ നല്ലൊരു സ്ഥാനത്തു ജോലി ചെയ്തിരുന്ന ആളാണ് അദ്ദേഹം. ജോലിയുടെ ഭാഗമെന്നോണം ഒരു ശീലമായിപ്പോയതാണത്രേ ചെറിയ തോതിലുള്ള മദ്യപാനം. മകൻ അത്യാവശ്യം തിരക്കുള്ളൊരു സോഫ്റ്റ് വെയർ എൻജിനീയറാണ്. സ്വന്തമായി അയാൾക്കൊരു സ്ഥാപനവുമുണ്ട്. ഭാര്യ ഏതാനും വർഷങ്ങൾക്കു മുൻപ് മരണമടഞ്ഞു. അവർ ഉണ്ടായിരുന്ന കാലം വരെ സർക്കാർ നൽകുന്ന മദ്യം വാങ്ങി വീട്ടിൽ സൂക്ഷിച്ച് കഴിക്കുമായിരുന്നു. അധികമൊന്നുമില്ല, ദിവസവും സന്ധ്യ കഴിയുമ്പോൾ രണ്ടോ മൂന്നോ പെഗ്ഗ് കഴിക്കും. ഭാര്യ തന്നെയായിരുന്നു അതെടുത്തു നൽകുന്നതും, അതിനു വേണ്ട ടച്ചിങ്‌സ് ഒക്കെ തയ്യാറാക്കി നൽകുന്നതും.
ഭാര്യയുടെ മരണത്തോടെ ആ ശീലം നിർത്തേണ്ടി വന്നു. മകന്റെ ഭാര്യയ്ക്ക് വൃദ്ധന്റെ ശീലത്തോട് പൊരുത്തപ്പെട്ടു പോകാൻ കഴിഞ്ഞില്ല. അവരുടെ മുറുമുറുക്കലുകൾ കുടുംബത്ത് അസ്വസ്ഥതകൾ കൂട്ടിയപ്പോൾ വൃദ്ധൻ സർക്കാരിന്റെ ക്വോട്ട വാങ്ങാതായി. എന്നാൽ അതോടെ അദ്ദേഹത്തിൻറെ മാനസിക നിലയിലും വ്യത്യാസം വന്നു. അതു തിരിച്ചറിഞ്ഞ മകൻ സ്വന്തം ഭാര്യ അറിയാതെയാണ് ദിവസവും വൃദ്ധനെ ഇവിടേയ്ക്ക് കൊണ്ടുവരുന്നത്. വൈകുന്നേരമാകുമ്പോഴേക്കും വൃദ്ധൻ നടന്ന്, വീടിനടുത്തു തന്നെയുള്ള, മകന്റെ സ്ഥാപനത്തിലെത്തും. അയാൾ തന്റെ കാറിൽ വൃദ്ധനെ ഇവിടെയെത്തിക്കും. ഒരു മണിക്കൂറോളം കഴിയുമ്പോൾ തിരികെ വിളിക്കാനും വരും.
അദ്ദേഹത്തിൻറെ കഥകൾ കേട്ടിരുന്ന് ഏതാണ്ട് ഒരു മണിക്കൂറോളമായപ്പോള്‍ പറഞ്ഞതുപോലെ തന്നെ മകന്‍ വന്നു. വൃദ്ധന്‍റെ കൈയും പിടിച്ച് ഇറങ്ങുംമുന്‍പ് എന്നോടു വളരെ സ്നേഹത്തോടെ യാത്ര പറഞ്ഞു.
ഓൾഡ് ക്രൂയിസിന് ലഹരി കൂടിയിട്ടോ അതോ വൃദ്ധനും മകനും ചിന്തകളെ തടസ്സപ്പെടുത്തിയിട്ടോ എന്നറിയില്ല, ബെയററായ അജി, "എന്തേ ഇന്നു പോണില്ലേ..?" എന്നു ചോദിക്കുവോളം ഒഴിച്ചുവച്ച അവസാന പെഗ്ഗ് അങ്ങനെതന്നെ മേശമേലിരുന്നു.
ഒടുവിൽ അജിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സിലുണ്ടായിരുന്ന ചിന്ത ഇത്രമാത്രം,
"ഇങ്ങനെയും ഉണ്ടാകുമല്ലേ മക്കൾ....!!!"

മദ്യശാലയിലെ വൃദ്ധൻ

നാലഞ്ചു ദിവസമായുള്ള ബസ് യാത്ര കാരണം ശരീരം നുറുങ്ങുന്ന വേദനയുണ്ടായിരുന്നു. കൂടാതെ ഇരുപാദങ്ങളിലും നല്ല നീരും. കോയമ്പത്തൂരിലെ സഹായി എന്ന, നട്ടെല്ലിനു ക്ഷതമേറ്റു ചലനശേഷി നഷ്ടമായവർക്കായുള്ള പുനരധിവാസകേന്ദ്രത്തിൽ ഒരു സുഹൃത്തിനെ എത്തിച്ചു മടങ്ങുകയാണയാൾ.
സഹായിയിൽ നിന്നും ഒരു കാറിൽ ഗാന്ധിപുരം വരെ ലിഫ്റ്റ് കിട്ടി. കാറിലിരിക്കവേ ചൂടു കാറ്റുകൂടിയായപ്പോൾ അയാളുടെ കണ്ണുകൾ അടഞ്ഞുവന്നു.
'അയ്യാ, ഗാന്ധിപുരമെത്തി. ഇങ്കെ നിന്നും ഉക്കടത്തിനു ബസ് കെടയ്ക്കും. അങ്കെ നിന്നു കേരളത്തിലേക്കും.' കാറിന്‍റെ ഡ്രൈവർ തമിഴും മലയാളവും ഇട കലർത്തി പറഞ്ഞു.
'ശരി, നന്ദി...' പരമാവധി സൗഹൃദം മുഖത്തു വരുത്താൻ ശ്രമിച്ച് അയാൾ തോൾ സഞ്ചിയുമെടുത്ത് പുറത്തിറങ്ങി.
ഉക്കടത്തിനു പോകുന്ന ബസ് തപ്പിപ്പിടിച്ച് അതിൻറെ ഏറ്റവും പിന്നിലെ സീറ്റിൽ ജനലിന്നരികെ ഇരിപ്പുറപ്പിച്ചു. പിന്നീട് ചുറ്റുമൊന്നു നോക്കി സഞ്ചിയുടെ പോക്കറ്റിൽ നിന്നും മുറുക്കാൻ പൊതിയെടുത്തു. അതിൽനിന്നൊരു വെറ്റിലയെടുത്ത് ശ്രദ്ധാപൂർവ്വം ചുണ്ണാമ്പു തേച്ചു. പിന്നീട് സഞ്ചിയിൽ വീണുപോയ അടയ്ക്കാകഷ്ണങ്ങൾ തപ്പിയെടുക്കുമ്പൊഴേക്കും കണ്ടക്ടറുടെ മുരൾച്ച, 'ക്കടക്കടക്കടം...' ഒപ്പം ബസ് വലിയൊരു ചാട്ടം കൂടി ചാടിയപ്പോൾ പരിഭ്രമിച്ചു പുറത്തേക്കു നോക്കി. അപ്പോഴാണ് ബസ് ഉക്കടം സ്റ്റാന്‍റിലെത്തിയെന്നു മനസ്സിലായത്.
'ഇനിയേതായാലും ഇറങ്ങിയിട്ടാവാം മുറുക്ക്..' എന്നു മനസിൽ കരുതി അയാൾ വെറ്റിലയും അടയ്ക്കയും കൈപ്പിടിയിലൊതുക്കി ബസിൻറെ പടികളിറങ്ങി.
വല്ലാത്ത ക്ഷീണം ശരീരത്തെ തളർത്തുന്നുണ്ട്. 'ഒരു നാരങ്ങാവെള്ളമായാലോ..?' അയാൾ സ്വയം ചോദിച്ചു. 'ആവാല്ലോ...' ഉത്തരവും ഉള്ളിൽ നിന്നുതന്നെ കിട്ടി. അങ്ങനെ സ്റ്റാന്‍റിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ അതാ ഒരു ബോർഡ്. 'ടാസ്മാക് ബാർ'. ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും ടാസ്മാക് തന്നെ നോക്കി ചിരിക്കുന്നതായി അയാൾക്കു തോന്നി. 
ഇനിയെന്തിനു നാരങ്ങാവെള്ളം...! നേരേ ടാസ്മാക്കിലേക്ക് കാലുകൾ നീങ്ങി. 
പ്രവേശനവഴിയിൽ നിന്ന കറുത്തുതടിച്ച കൊമ്പൻമീശക്കാരൻ വഴിതടഞ്ഞുകൊണ്ട് രൂപത്തിനു ചേരാത്ത സ്ത്രൈണ ശബ്ദത്തിൽ ചോദിച്ചു, 'എന്നയ്യാ എന്ന വേണം, ബ്രാണ്ടി, വിസ്കി, റം...?'
'ആദ്യം ഞാനൊന്നകത്തു കേറട്ടടോ...' പരുഷമായി പറഞ്ഞുകൊണ്ട് അയാൾ അകത്തേക്കു കയറി.
വൃത്തിഹീനമായ അന്തരീക്ഷത്തിൽ എട്ടുപത്തു പ്ലാസ്റ്റിക് മേശകളും സ്റ്റൂളുകളുമുണ്ട്. നാലഞ്ചെണ്ണത്തിൽ ആളുകളുണ്ട്. ചിലർ നിന്നുതന്നെ മദ്യപിക്കുന്നു. സിഗരറ്റുപുകയുടെ പടലം മുറിയാകെ.
'അയ്യാ ഒന്നും സൊല്ലവേയില്ല...' മീശക്കാരൻ തൊട്ടുപിന്നാലെയുണ്ടായിരുന്നത് അപ്പോഴാണറിഞ്ഞത്.
ഒരു മേശയുടെ അരികിൽ കിടന്ന സ്റ്റൂളിൽ അൽപ്പം വല്ലായ്മയോടെ അയാളിരുന്നു. (രണ്ടെണ്ണം അകത്തു ചെന്നാൽ ഈ വല്ലായ്മയൊക്കെ മാറുമെന്ന് അയാൾക്കറിയാമല്ലോ !)
'ബ്രാണ്ടി നല്ലത് ഒരു ഹാഫ്. പിന്നെ ഒരു ബീഫ് ഫ്രൈയും. സിഗരറ്റുണ്ടെങ്കിൽ രണ്ടെണ്ണം.' കൊമ്പൻമീശയ്ക്ക് ഓർഡറെറിഞ്ഞുകൊടുത്തു. 
രണ്ടു മിനിട്ടിനുള്ളിൽ മദ്യവും വെള്ളവും സിഗരറ്റുമെത്തി. രണ്ടെണ്ണം പടപടാന്ന് ഗ്ലാസിലൊഴിച്ചു വിഴുങ്ങി. ഒരു സിഗരറ്റ് ചുണ്ടിൽ തിരുകി തീ പിടിപ്പിച്ചുകൊണ്ട് അയാൾ ചുറ്റും നോക്കി. താൻ വന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും കൂടീ ഒരു പൈന്‍റു വാങ്ങി രണ്ടു കുപ്പികളിലായൊഴിച്ച് അല്‍പ്പം വെള്ളവും ചേർത്ത് വായിലേക്കൊഴിക്കുന്നതു കണ്ടപ്പോൾ ഓക്കാനം വരുന്നതുപോലെ. അയാൾ നോട്ടം എതിർദിശയിലേക്കു മാറ്റി. അവിടെ ഒരു മൂലയിൽ ഒരാൾ ബീഡി വലിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. മുൻപിൽ കറുത്തിരുണ്ട നിറത്തിലുള്ള മദ്യമൊഴിച്ച ഗ്ലാസും. നരച്ച മീശയും മുടിയും അരണ്ട വെളിച്ചത്തിലും വ്യക്തമാണ്. 
പെട്ടെന്ന് അയാളുടെ മനസിൽ ഒരു നടുക്കം.
'ഇത്... ഇത്....'
അയാൾ അറിയാതെ എണീറ്റുപോയി. ആ വൃദ്ധനു നേരേ നടക്കുമ്പോഴും കണ്ണുകൾ ആ മുഖത്തുനിന്നും മാറിയില്ല.
1980-കളിലെ നിരവധി ഹിറ്റു സിനിമകൾ മലയാളത്തിനു സമ്മാനിച്ച പ്രമുഖനായിരുന്ന നിർമ്മാതാവ്. മുഷിഞ്ഞ മുണ്ടും ചെളിപിടിച്ച ഷർട്ടും ബീഡിക്കറ നിറം ചാർത്തിയ നരച്ച മീശയുമായി വൃത്തിഹീനമായ മദ്യശാലയുടെ ഇരുണ്ട മൂലയിൽ.. വിശ്വസിക്കാൻ അയാളുടെ മനസ്സു തയ്യാറായില്ല.
'സാർ, അങ്ങ്....' അയാൾ വൃദ്ധൻറെയടുത്തു ചെന്നു മുരടനക്കി. 
അയാളെത്തന്നെ നോക്കിയിരുന്ന വൃദ്ധൻ അമർഷത്തോടെ ചോദിച്ചു, 'മലയാളിയാണല്ലേ ?'
'അതേ സർ', വളരെ ബഹുമാനത്തോടെയുള്ള മറുപടി.
'വേണ്ട ഒരുപാടു വിനയം വേണ്ട. നീ പത്രക്കാരനാണോ...?' രോഷം നിറഞ്ഞ ചോദ്യം.
'അ...അല്ല...' മറുപടി വിക്കി.
'അല്ല, എന്നെ ഇവിടെ ഈ കോലത്തിൽ കണ്ട കഥയെഴുതി ആളാകാതിരിക്കാൻ പറഞ്ഞതാണ്. അത്രയെങ്കിലും കരുണ നിങ്ങൾ കാണിക്കണം'.
പിന്നീട് ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന മദ്യം മടുമടാന്ന് വലിച്ചുകുടിച്ച് സ്റ്റൂളു തട്ടി പിന്നിലേക്കു മറിച്ച് ഒരു പോക്കായിരുന്നു.
അൽപ്പം സമയമെടുത്തു അയാൾക്ക് സ്ഥലകാലബോധം കൈവരിയ്ക്കാൻ. കഴിച്ച മദ്യത്തിന് അയാളിൽ അൽപ്പം പോലും ലഹരി പകരാനായില്ല. അത്രമാത്രം തളർന്നുപോയിരുന്നു അയാളുടെ മനസ്സ്.

കാണാപ്പുറം

അങ്ങിങ്ങായി ചിതറി വീഴുന്ന ചെറിയ വെളിച്ചത്തുണ്ടുകൾക്കിടെ നിഴൽരൂപം അമർന്നിട്ടില്ലാത്ത ഒരു കസേര കണ്ടെത്താൻ തലപ്പാവു ചുറ്റിയ രാജഭൃത്യനേ ഓർമിപ്പിച്ച ആ ബെയറർ സഹായിച്ചു. മോഹിപ്പിക്കുന്ന വേഷവിധാനങ്ങളോടെ ഇവിടെ തങ്ങളുടെ പുരുഷന്മാരോട് (അതോ കാമുകരോ..) ഒപ്പം വന്ന യുവതികളെ അവൻ കൌതുകത്തോടെ നോക്കി. ആരും ആരെയും ശ്രദ്ധിക്കുന്നില്ല. കൊക്കുരുമ്മുന്ന പക്ഷികളെ പോലെ ചിലർ... ചുണ്ട് കോർക്കുന്നതും കെട്ടിപ്പുണരുന്നതും അവനിൽ മിശ്രവികാരങ്ങൾ ഉണർത്തി..
ഏസീയുടെ കുളിർമ്മ ശരീരത്തിനുള്ളിലേക്ക് അരിച്ചു കയറാൻ തുടങ്ങിയപ്പോൾ ഒരു സിഗരറ്റു വലിച്ചാലോ എന്ന് തോന്നിയെങ്കിലും കയറിവരുമ്പോൾ കണ്ട 'നോ സ്മോക്കിംഗ് ഏരിയ' എന്ന ബോർഡ് അവനോർത്തപ്പോൾ അതു വേണ്ടെന്നു വച്ചു.
ഇവിടെ വച്ച് ഒന്നു കാണണമെന്ന് ഫ്രെഞ്ചു പറഞ്ഞത് എന്തിനാണ് എന്നറിയില്ല. അവൻ ഇനി എപ്പോൾ വരുമോ എന്തോ..
യാദൃശ്ചികമായാണ് അവന്റെ കണ്ണുകൾ ആ ഇരുണ്ട മൂലയിലേക്ക് പാറി വീണത്‌. അവിടെ രണ്ടു ചെറുപ്പക്കാർക്കിടയിൽ ആധുനികവേഷവിധാനങ്ങളുമായി ഒരു പെണ്‍കുട്ടി. അവൻ ഒന്നു ഞെട്ടി.. ഇത്.. ഇത് രാജിയല്ലേ..? തെക്കേലെ രഘുവണ്ണന്റെ മകൾ.. അവൻ കണ്ണു വീണ്ടും വീണ്ടും തുടച്ചു നോക്കി.. അതെ അവൾ തന്നെ..
രഘുവണ്ണൻ അച്ഛന്റെ അടുത്ത സുഹൃത്താണ്. നിത്യജീവിതത്തിനായി തെങ്ങുകയറുന്ന പാവം. രണ്ടു വർഷം മുൻപ് മകൾ പ്ലസ് റ്റൂവിന് ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയപ്പോൾ നാട്ടുകാർക്കു മുഴുവൻ സദ്യയൊരുക്കി കൊടുത്ത സ്നേഹധനനായ അച്ഛൻ. അന്ന് ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയതിനു നാട്ടുകാർ പിരിവിട്ടു ഒരു തുക നല്കി അനുമോദിച്ച കുട്ടി. ഈ പട്ടണത്തിലാണ് അവൾ പഠിക്കുന്നത് എന്നറിയാമായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞു രാജി വരുമെന്ന് പറഞ്ഞു അവൾക്കു വേണ്ടതൊക്കെ വാങ്ങാൻ വേണ്ടി അച്ഛന്റെ കയ്യിൽ നിന്നും രഘുവണ്ണന്റെ ഭാര്യ രാജമ്മച്ചേച്ചി ആയിരം രൂപ വാങ്ങിയത് ഇന്നലെയായിരുന്നു. പക്ഷെ ഇത്...
ഫ്രെഞ്ചു വന്നതും അവനോടൊപ്പം തീതൈലം വിഴുങ്ങിയതും അവൻ ഒരു ജോലി വാഗ്ദാനം ചെയ്തതുമൊന്നും അറിഞ്ഞില്ല..ഒന്നും കേൾക്കാൻ കഴിയുമായിരുന്നില്ല.. മനസ്സിൽ നിറയെ രഘുവണ്ണനും രാജമ്മച്ചേച്ചിയുമായിരുന്നു. കാണേണ്ടിയിരുന്നില്ല ഇതൊന്നും... ഇവിടെ വരേണ്ടിയിരുന്നില്ല... ദൈവമേ...

Tuesday, December 8, 2015

ഒരിടം; രണ്ടു ചിരി



രാവിലെ ധൃതിയിൽ വെള്ളയമ്പലം ബസ് സ്റ്റോപ്പിലേക്ക് വരികയാണ്. പി.എം.ജിയിലെത്തിയാൽ നേരെ ചടയമംഗലം വഴി പോകുന്ന ബസു കിട്ടും. 20 രൂപ മതി ഓട്ടോയിൽ പി.എം.ജിയിലെത്താൻ. പോക്കറ്റൊന്നു തപ്പി.

'ഓ വേണ്ട.. മെഡിക്കൽ കോളേജിനു പോകുന്ന ബസു കിട്ടിയാൽ 7 രൂപയ്ക്ക് പി.എം.ജി എത്തും', മനസ്സ് പിറുപിറുത്തു.

അപ്പോൾ ദാ വരുന്നു ഒരു തമ്പാനൂർ ബസ്. അല്ലെങ്കിലും നമ്മൾ ഒരു വഴിക്ക് പോകാനിറങ്ങിയാൽ ആ വഴിക്കുള്ള വണ്ടി വരില്ല. ബാക്കിയെവിടേക്കും കൃത്യമായി വണ്ടിയുണ്ടാകും.

അസ്വസ്ഥമായ മനസ്സോടെ ആ ബസിനു നേരെ തുറിച്ചു നോക്കി നിൽക്കുമ്പോൾ ബസിൽ നിന്നും വിറച്ചു വിറച്ച് ഇറങ്ങി വരുന്നു, ഒരു അമ്മുമ്മ. വളരെ കഷ്ടപ്പെട്ടാണ്‌ അവർ വണ്ടിയുടെ പടികൾ ഇറങ്ങിയത്‌.

വണ്ടിയിൽ ഇരട്ടമണി മുഴങ്ങി. ഡോറടഞ്ഞു. അപ്പോഴും വണ്ടിയുടെ ബോഡിയിൽ അവരുടെ കൈ ഒരു താങ്ങിനായി വച്ചിട്ടുണ്ടായിരുന്നു.

നെഞ്ചിൽ ഒരു പിടച്ചിലോടെ മുന്നോട്ടു ചാടി. അവരുടെ അടുത്തെത്താനായില്ല. പക്ഷെ, വണ്ടി അനങ്ങിയില്ല. നല്ലവനായ ഡ്രൈവർ ഇടത്ത് വശത്തെ റിയർവ്യൂ മിററിലൂടെ ഈ കാഴ്ച കാണുന്നുണ്ടായിരുന്നു.

ഞാൻ വേഗം അമ്മുമ്മയുടെ അടുത്തെത്തി. കയ്യിൽ പിടിച്ചു ഫുട്ട് പാത്തിലേക്ക് കയറ്റി. വണ്ടി മുന്നോട്ടു നീങ്ങി.

'എവിടെ പോകാനാണ് അമ്മെ..?', ഞാൻ അവരോടു ചോദിച്ചു.

'പാങ്ങോട് പട്ടാള ക്യാമ്പ്.' അവരുടെ മറുപടി.

'അയ്യോ അതിനു ഇവിടെ നിന്നാൽ പറ്റില്ലല്ലോ അമ്മെ..' ഞാൻ സംശയത്തോടെ പറഞ്ഞു.

'ഇവിടെ നിന്ന് ഓട്ടോ കിട്ടും. ഞാൻ എല്ലാ മാസവും വരുന്നതാ..' പിന്നെയൊന്നും ഞാൻ പറഞ്ഞില്ല.

ഷെൽറ്ററിനുള്ളിലേക്ക് ഞാൻ നീങ്ങി നിന്നു.

വീണ്ടും ബസു വരുന്നുണ്ടോ എന്ന് നോക്കി അക്ഷമനായി നില്ക്കുമ്പോഴും ആ അമ്മയെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.

അവർ ഫുട്ട് പാത്തിൽ നിന്നുകൊണ്ട് കൈ കാണിച്ചിട്ടൊന്നും ഓട്ടോ നിന്നില്ല.

ചില ഓട്ടോകൾ അടുത്തെത്തുമ്പോഴേക്കും വേറെ ആളുകൾ അതിൽ കയറിയിരുന്നുകഴിയും.

ഒടുവിൽ അവരുടെ ഒപ്പം ആ ബസിൽ നിന്നു തന്നെ ഇറങ്ങിയ ഒരു പെണ്‍കുട്ടിയും അവരോടൊപ്പം നിന്നു ഓട്ടോയ്ക്ക് കൈകാണിച്ചു നിർത്തി കയറിപ്പോയപ്പോൾ ക്ഷമ കെട്ടു ഞാനും അമ്മയുടെ സഹായത്തിനായി കൂടെ കൂടി. രാവിലത്തെ തിരക്കല്ലേ, കാലിയായി വരുന്ന ഓട്ടോകളും കുറവാണ്. ഇതിനിടെ എനിക്ക് പോകേണ്ടിയിരുന്ന രണ്ടു ബസുകൾ പോയി.

എന്തായാലും ദാ ഒരു ഓട്ടോ ദൂരെ നിന്നും ആളില്ലാതെ വരുന്നുണ്ട്. ഞാൻ പ്രതീക്ഷയോടെ കൈ പൊക്കിക്കൊണ്ട് നിന്നു. ഇടയ്ക്ക് ആ അമ്മുമ്മയെ ഒന്നു തിരിഞ്ഞു നോക്കി. അവരും എന്നെ തന്നെ നോക്കി നില്ക്കുകയാണ്. ആ മുഖത്ത് ഒരു ഓമനത്വം ഉണ്ടായിരുന്നു. എങ്കിലും കയ്യിൽ ഇരുന്ന പ്ലാസ്റ്റിക് ബാഗ്‌ ശബ്ദം കേൾപ്പിക്കുന്നത്രത്തോളം അവർ വിറയ്ക്കുന്നുണ്ടായിരുന്നു.

എന്റെ ആ തിരിഞ്ഞു നോട്ടത്തിനിടെ ഈ കാഴ്ചകളൊക്കെ കണ്ടു ഷെൽറ്ററിനുള്ളിൽ നിന്നിരുന്ന ഒരു സ്ത്രീ ഓടി എന്റെ മുന്നിലേക്ക്‌ വന്നു ഞങ്ങൾ പ്രതീക്ഷയോടെ നോക്കി നിന്നിരുന്ന ആ ഓട്ടോയിൽ കയറി. വണ്ടി മുന്നോട്ടു നീങ്ങവേ ആക്കിയ ഒരു ചിരിയോടെ ആ മാന്യസുന്ദരി എന്നെ നോക്കുന്നുണ്ടായിരുന്നു. സ്വയം മിടുക്കത്തി എന്നു ധരിച്ച ഒരു ചിരി.

എന്റെ വായിൽ കിടന്ന മുറുക്കാനോടൊപ്പം ഒരു തെറിവാക്ക് അരഞ്ഞു ചേർന്നു.

അടുത്ത വണ്ടിയിൽ ആ പാവം അമ്മുമ്മയെ പിടിച്ചു കയറ്റിവിട്ടു. ആ വിറയ്ക്കുന്ന കയ്യിൽ നിന്നും ഞാൻ പിടി വിട്ടപ്പോൾ എന്നെ നോക്കി അവർ ചിരിച്ച ആ ചിരിയുണ്ടല്ലോ... അതു മതി..! അതിന്റെ ഒരു തൃപ്തി പറഞ്ഞാൽ തീരില്ല...! ഈ മോഹനാംഗികൾക്ക്(?) അതു മനസ്സിലാകുകയുമില്ല...!

എത്ര ഒരുങ്ങിയാലും ദുർബ്ബലയായ ഒരമ്മയെ തിരിച്ചറിയാനാവാത്ത ഒരു മനസ്സും സുന്ദരമാകില്ല.. ഒരിക്കലും.

Wednesday, December 2, 2015

മഹാഭാരതത്തിലെ നെടുവീർപ്പ് !



മേഘ പാളികൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന നിലാവു പോലെ കോമളൻ. മന്ദസ്മേരം പൊഴിച്ച അമ്പിളിയെ കണ്ട ആമ്പലിൻ വിവശതയിൽ സ്വയം മറന്നവൾ നിന്നു.


നാഗരാജൻ കൗരവ്യന്റെ ഏക മകൾ... ഉലൂപി.


വെണ്ണ തോല്ക്കുമുടലിൽ ബാധിച്ച പാരവശ്യം പ്രകടമാണ്. നീരിൽ നിന്നും എറിയപ്പെട്ട, വെയിലേറ്റ താമരത്തണ്ടു പോലെ അവൾ തളർന്നത് ആ യുവ കോമളനെ കണ്ടിട്ടാണ്.


ധർമ്മം കാക്കാൻ ബ്രഹ്മചര്യം നോറ്റു വനവാസത്തിനിറങ്ങിയ പാർത്ഥനായിരുന്നു ഉലൂപിയുടെ മനസ്സു തളർത്തിയ ആ സുന്ദരൻ.


വികാരം വിവേകത്തെ ഭരിച്ചപ്പോൾ ഗംഗയിൽ സ്നാനത്തിനിറങ്ങിയ പാർത്ഥനിൽ അവൾ പ്രയോഗിച്ചത് ബോധം മറയ്ക്കുന്നതിനുള്ള വിഷത്തുള്ളികൾ.


ഇരുളിലേക്കു മറഞ്ഞ ബോധവുമായി ഗംഗയുടെ ആഴങ്ങളിലേക്കമർന്ന വിജയനെ ഉലൂപിയും സഖിമാരും നാഗപ്രാസാദത്തിലേക്കു മാറ്റി. ഉലൂപിയുടെ അന്തപ്പുരത്തിലേക്ക്.


അരുണകിരണങ്ങൾ മിഴികളിൽ നനുത്ത സ്പർശനമേകിയപ്പോൾ സുന്ദരമായൊരു സ്വപ്നം പോലെ ഫല്ഗുനന്റെ കാഴ്ചയിൽ തെളിഞ്ഞു വന്നത് അതിമനോഹരിയായ ഒരു തരുണി. കാമബാണമേറ്റു വാടിത്തളർന്ന ആ രൂപത്തിന് അഭൗമമായ ഒരു വശ്യതയുണ്ടായിരുന്നു.


മിഴി തുറന്ന പാർത്ഥനു മുന്നിൽ നിസ്സങ്കോചം അവൾ മനസ്സു തുറന്നു.


"പ്രിയനേ... അങ്ങയുടെ ഈ സുന്ദര രൂപം എന്റെ മനസ്സിനെ മഥിപ്പിക്കുന്നു. പ്രളയതുല്യം കാമമോഹം ആത്മാവിനെ ഉലച്ചപ്പോൾ ഹരിതാഭമായൊരു തുരുത്തായി എന്റെ മുന്നിലേക്ക്‌ അങ്ങ് വന്നു. എന്നെ പ്രസാദമായി സ്വീകരിച്ചാലും."


ചെതോഹരിയായ ആ യുവസുന്ദരി അർജ്ജുനന്റെ മാറിലേക്ക്‌ ചാഞ്ഞപ്പോൾ പ്രേയസീസാമീപ്യം എന്നോ മറന്നുപോയ പാണ്ഡവന് തൻറെ പാണീലതകൾ ആ പുലർകാലപുഷ്പത്തെ പുണരുന്നതിൽ നിന്നു തടയാനായില്ല.


മദനത്തിരകളടങ്ങി ശാന്തമായപ്പോൾ ലജ്ജാവിവശത ഉലൂപിയുടെ കവിളുകളിൽ ചെഞ്ചായം പടർത്തി. മിഴികളിൽ അടർന്നുവീഴാൻ പാകത്തിൽ നിന്ന രണ്ടു സ്ഫടികമുത്തുകളെ കൈപ്പുറം കൊണ്ട് തകർത്തു തെറിപ്പിച്ചുകൊണ്ട് അവൾ കൊഞ്ചി,


''എൻറെ ദേവാ... എൻറെ കാന്തനായി എന്നും അങ്ങെൻറെ ഹൃദയത്തിലുണ്ടാകും. ഈ പ്രാസാദം അങ്ങയുടെ സ്വന്തം.''


നിർമ്മമതയോടെ അർജ്ജുനൻ പ്രതിവചിച്ചു, ''പ്രിയേ ഇത് നാഗരാജൻ കൗരവ്യൻറെ പ്രാസാദമാണ്. നീയിപ്പോൾ എന്നോടൊപ്പം പോരിക. അല്ലെങ്കിൽ ഞാനെത്തുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലേക്ക് നിനക്കു വരാം. ദ്രൗപദിയുടെ സപത്നിയായി നിനക്കവിടെ സസുഖം വാഴാം.''


പാർത്ഥവാചകങ്ങൾ മേഘപടലം സൂര്യനിലെന്നപോലെ കമലസമാനമായ അവളുടെ മുഖത്തു നിഴൽ പരത്തി.


''പ്രഭോ, കൗരവ്യൻറെ ഏകമകളാണു ഞാൻ. ഈ രാജ്യത്തിൻറെ അവകാശി. അങ്ങേയ്ക്കിവിടം സ്വന്തം രാജധാനിയാക്കാം. നമ്മുടെ സന്തതി പിൽക്കാല രാജാവാകും. ഇന്ദ്രപ്രസ്ഥത്തിൽ അതിനവസരമുണ്ടാകില്ലല്ലോ...!''


പ്രതീക്ഷയോടെയുള്ള ആ വാചകങ്ങൾ പക്ഷേ വില്ലാളിയായ കിരീടിയിൽ അമർഷമാണുണ്ടാക്കിയത്.


''ഉലൂപീ, ധർമ്മരാജനായ യുധിഷ്ഠിരൻറെ അനുജനാണു ഞാൻ.


എനിക്കെൻറെ ധർമ്മമാണു പ്രധാനം.


നിനക്കെപ്പോൾ വേണമെങ്കിലും ഇന്ദ്രപ്രസ്ഥത്തിലേക്കു വരാം. ഇപ്പോൾ ഞാൻ വിടചൊല്ലുന്നു.''


ഇതു പറഞ്ഞു പ്രാസാദം വിട്ടു നടന്നിറങ്ങിയ വില്ലാളിയുടെ വഴി തടയാൻ ഉലൂപി തുനിഞ്ഞില്ല.


നാളുകൾ പിന്നിട്ടപ്പോഴാണ് കൗരവ്യൻറെ അനന്തരാവകാശി തൻറെ ഉദരത്തിൽ ചലനശേഷി പ്രാപിച്ചത് അവൾ തിരിച്ചറിഞ്ഞത്.


അർജ്ജുനൻറെ പ്രണയോപഹാരം.


മാസങ്ങൾ കഴിഞ്ഞു.


ആഗ്രഹം പോലെ ഉലൂപിക്ക് പിറന്നത് ഐശ്വര്യവും ആരോഗ്യവുമുള്ള പുരുഷശിശുവാണ്. അവന് ഇരാവാൻ എന്നു പേരിട്ടു. അവനെ അക്ഷരവിദ്യയിലും ആയുധവിദ്യയിലും സാമർത്ഥ്യമുള്ളവനായി വളർത്താൻ ഉലൂപിക്കും കൗരവ്യനും കഴിഞ്ഞു.


എന്നാൽ ജീവിതത്തിൽ ഏതാനും മണിക്കൂറുകളുടെ ദാമ്പത്യം മാത്രമനുഭവിച്ച പാവം നാഗകുമാരിയുടെ ശിഷ്ടകാലം ദൈർഘ്യമേറിയൊരു നെടുവീർപ്പു മാത്രമായിത്തീർന്നു.


ഉരുകിയുയരുന്ന മോഹാഗ്നിയുടെ കൊടുംചൂടു വമിക്കുന്നൊരു നെടുവീർപ്പ്.


മഹാഭാരതത്തിൻറെ ഇരുളറയിൽ എന്നും മറഞ്ഞുനിൽക്കുന്ന ചുടുനെടുവീർപ്പ്...!

Wednesday, October 22, 2014

ഒരു സ്വപ്നച്ചിന്ത്

മരണത്തിന്റെ തണുപ്പിലായിരുന്നു അന്നു നീ.
ചെങ്കുരുന്നിക്കയത്തിന്റെ ആഴത്തില്‍ നിന്നെ കണ്ടപ്പോള്‍
വയലറ്റുനിറമായിരുന്നു ചുറ്റും.
ഞെരിച്ചുകൊല്ലാന്‍ മാത്രം ശക്തി
ജലത്തിനുണ്ടെന്നു തിരിച്ചറിഞ്ഞത് അന്നായിരുന്നു.
വാടിയ ചേമ്പില പോലെ ആഴങ്ങളിലേക്കടിയുന്ന നിന്നെ
നെഞ്ചോടു ചേര്‍ത്ത് പതച്ചുപൊങ്ങുമ്പോള്‍
ശ്വാസം മുട്ടിയില്ല.
എന്നിലും കൂടുതല്‍ ഞാന്‍ സ്നേഹിച്ചിരുന്നത് നിന്നെയായിരുന്നോ?
അതോ നിന്റെ മിഴികളിലെ നക്ഷത്രപ്പൊടിയുടെ
തിളക്കമാണ് എന്റെ ജീവന്‍ നില നിര്‍ത്തുന്നതെന്ന
സ്വാര്‍ത്ഥമായ തിരിച്ചറിവോ?
കാത്തിരിപ്പിന്റെ കറുത്തദിനങ്ങള്‍ക്കൊടുവില്‍
എന്റെ ജീവിതച്ചിരി നിന്റെ ചുണ്ടുകളില്‍ തെളിഞ്ഞു.
മരണസ്വപ്നങ്ങളില്‍ നിന്നും നീ മുക്തയായപ്പോള്‍
എനിക്കു തിരികെ കിട്ടിയത്
ഒരു വയലറ്റു സ്വപ്നമായിരുന്നു.
അതില്‍ രതിമധുരം കലര്‍ന്നത് എന്നെന്ന് ഓര്‍മ്മയില്ല.
കയത്തിന്റെ ആഴങ്ങളില്‍ തളര്‍ന്നുലഞ്ഞ രൂപം
എന്നും ഉണര്‍വ്വേകുന്നു.
മരണമല്ല ശരി ജീവിതം തന്നെയെന്നൊരു
മധുരചിന്തയാണ് നീയിന്നെനിക്ക്.
ഒരു സ്വപ്നച്ചിന്ത്.

Tuesday, October 21, 2014

ഒടുവില്‍ പെയ്ത മഴ


മാനത്ത് കാക്കകള്‍ വട്ടമിട്ടുപറക്കുന്നുണ്ട്. അടുക്കളവാതില്‍പടിയില്‍ പുറത്തേക്ക് കാലു നീട്ടിയിരിപ്പാണ് രാഗിണി. ഒരു മഴയ്ക്കുള്ള ഒരുക്കത്തിലാണ് മാനം. ഇനിയൊരു മഴയ്ക്കിടമില്ലാത്ത മനസ്സുമായി രാഗിണിയും.
അവളുടെ ചിന്തയില്‍ ഒരു ബൈക്ക് പാഞ്ഞുപോകുന്നു.
തകര്‍ത്തുപെയ്യുന്ന മഴ. മഴയിലൂടെ അതാസ്വദിച്ചു വണ്ടിയോടിക്കുകയാണ് മോഹനേട്ടന്‍. പിന്നില്‍ മോഹനേട്ടന്റെ ശരീരത്തോടു പറ്റിച്ചേര്‍ന്ന് രാഗിണിയുമുണ്ട്. നല്ല മഴയില്‍ ഇങ്ങനെ നനഞ്ഞുകുളിച്ചുപോകാന്‍ വലിയ ഇഷ്ടമായിരുന്നു അവള്‍ക്കെന്നും. അവളുടെ ഇഷ്ടമാണ് എന്നും അയാള്‍ക്കും. ആ യാത്ര മിക്കപ്പോഴും ചെന്നുചേരുന്നത് മയില്‍പ്പീലിക്കുന്നിന്‍മുകളിലാണ്.
ആ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ മലയാണ് മയില്‍പ്പീലിക്കുന്ന്. അതിനു മുകളില്‍ കയറി മഴയത്ത് കെട്ടിപ്പുണര്‍ന്നു നില്‍ക്കാന്‍, ചുണ്ടുകോര്‍ക്കാന്‍ എന്നും അടങ്ങാത്ത മോഹമായിരുന്നു അവര്‍ക്ക്.
മഴ കാത്ത് അവര്‍ മണിക്കൂറുകളോളം ആ മലമുകളില്‍ ഇരുന്നിട്ടുണ്ട്. ഭ്രാന്തമായ ആവേശത്തോടെ കൊടും മഴയില്‍ കെട്ടിപ്പുണര്‍ന്നുനിന്നിട്ടുണ്ട്.
എല്ലാം ഒരു സ്വപ്നമായിരുന്നോ...?
ഒരു തുലാമഴയായിരുന്നു ആ സ്വപ്നത്തിന്റെ അവസാനം. കോരിച്ചൊരിയുന്ന മഴ കണ്ട് അടങ്ങാത്ത മോഹവുമായി ഓഫീസിലെ തിരക്കുകളില്‍ മുഖം പൂഴ്ത്തിയിരുന്ന മോഹനേട്ടനെ വിളിച്ചത് രാഗിണിയാണ്. പത്തു മിനിട്ടിനുള്ളില്‍ എത്താമെന്നു പറഞ്ഞപ്പോള്‍ അത്രയും സമയമെടുക്കരുത്, മഴ തോരും മുന്‍പ് വരണമെന്ന് പറഞ്ഞത് ആവേശമൂര്‍ദ്ധന്യത്തിലായിരുന്നു. അത്രയും ക്ഷമകെട്ടത് എന്തിനായിരുന്നു?
പത്തും പതിനഞ്ചും മിനിട്ടുകള്‍ മണിക്കൂറുകള്‍ പോലെ കടന്നുപോയി. പക്ഷേ അന്നത്തെ മഴ സമയമേറെ കഴിഞ്ഞിട്ടും അവസാനിച്ചില്ല. പല തവണ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിട്ടും കിട്ടാതായപ്പോള്‍ ദേഷ്യമാണു തോന്നിയത്. മുറ്റത്തിറഞ്ഞി മഴനനഞ്ഞുകൊണ്ടുതന്നെ പടിക്കെട്ടിലിരുന്നതു വാശിയിലായിരുന്നു.
ഒടുവില്‍ ഏറെ വൈകി മുറ്റത്തേക്കു വന്ന ആമ്പുലന്‍സില്‍ എത്തിയത് അവളുടെ സ്വപ്നക്കൂടായിരുന്നു. അപ്പോഴും മഴ തോര്‍ന്നിട്ടുണ്ടായിരുന്നില്ല. അവളുടെ മനസ്സില്‍ അവസാനം പെയ്ത മഴ അതായിരുന്നു.
പിന്നീടൊരിക്കലും അവളുടെ മനസ്സില്‍ മഴ പെയ്തിട്ടില്ല. ഒരിയ്ക്കലും.