Tuesday, May 20, 2014

പ്രതിസന്ധി

ഇരുള് തങ്ങിനില്ക്കുന്ന ഇടയ്ക്കെ മുറി.
കുളി കഴിഞ്ഞ് ഈറൻ മാറുന്ന ദേവേച്ചിയെ
സത്യമായും കണ്ടിരുന്നില്ല.
ഓടിക്കയറിയത് സൈക്കിൾ ചാടു തപ്പിയായിരുന്നു.
വെളിയിൽ നിന്നും ഓടിക്കയറിയപ്പോൾ
കണ്ണിൽ ആദ്യം ഇരുട്ട് മാത്രമായിരുന്നു.
അത് മായും മുൻപായിരുന്നു
കയ്യിൽ ആ പിടുത്തം വീണത്‌.
ഞെട്ടിത്തെറിച്ചപ്പോൾ കാതിൽ വീണു
ശ്വാസത്തിന്റെ ശബ്ദത്തിൽ
ആശ്വാസ വചനം.
പിന്നെ ശരീരത്തോട് ചേർത്ത്  ആലിംഗനവും.
തണുപ്പ് ശരീരത്തിലാകെ പടർന്നു..
പിന്നെയെപ്പോഴോ അത് താപമായി വളർന്നു.
ചൂടിന്റെയും തണുപ്പിന്റെയും ഇടയിൽ ചില പിടച്ചിലുകളും.
ഒടുവിൽ ഒരു തേങ്ങലിന്നൊച്ചയും..
അറിഞ്ഞില്ല ആ തേങ്ങലിന്നർത്ഥം.
പിന്നെ ഒരുപാടിഷ്ടം തോന്നിയിരുന്നു
വിധവയായ പാവം ദേവേച്ചിയോട്.
പക്ഷെ ചില മാസങ്ങൾക്ക് ശേഷം എന്തിനാണ്
അമ്മാവൻ വന്നു ചീത്ത പറഞ്ഞു ദേവേച്ചിയെ
തിരികെ കൊണ്ടുപോയതെന്നറിയില്ല.
ഇന്ന്
ദേവേച്ചി കാണണമെന്ന് പറഞ്ഞു വിളിച്ചപ്പോഴാണ്
ഏറെ കൊല്ലങ്ങൾക്ക് ശേഷം അവരെ കാണാൻ പോയത്.
ഇത്ര കാലം അവരെവിടെയായിരുന്നു...?
എന്തെ അവരെ ഒരിക്കലും കാണാൻ തോന്നിയില്ല..?
ഒന്നുമറിയില്ല.
തീർത്തും അവശതയിൽ കിടപ്പിലായിരുന്നു ഇന്നവർ.
മരണത്തോട് മല്ലിടുന്ന രോഗബാധിത.
വാർധക്യം ബാധിച്ച മുടിയും ഉടലും.
അടുത്ത് ചെന്ന് കിടക്കയുടെ അരികിലായിരുന്നു
ആ കൈകൾ എന്റെ കയ്യിൽ അമർത്തി.
അപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
പെട്ടെന്ന് മുറിയിലേക്കോടിക്കയറിയ ഒരു പതിനഞ്ചുകാരി.
അവളെ ചൂണ്ടി ദേവേച്ചി പറഞ്ഞു,
"നിന്റെയാണ് അവൾ. കൊണ്ടുപോകണം അവളെയും."
ആ കുഞ്ഞിന്റെ കൈ പിടിച്ചു തിരികെ പടിയിറങ്ങുമ്പോൾ
ഭാര്യയുടെ പ്രതികരണം എന്താവും എന്നായിരുന്നു ചിന്ത.
ഇനി എന്റെ ജീവിതം എന്താകുമെന്നും...

No comments:

Post a Comment