Tuesday, December 8, 2015

ഒരിടം; രണ്ടു ചിരി



രാവിലെ ധൃതിയിൽ വെള്ളയമ്പലം ബസ് സ്റ്റോപ്പിലേക്ക് വരികയാണ്. പി.എം.ജിയിലെത്തിയാൽ നേരെ ചടയമംഗലം വഴി പോകുന്ന ബസു കിട്ടും. 20 രൂപ മതി ഓട്ടോയിൽ പി.എം.ജിയിലെത്താൻ. പോക്കറ്റൊന്നു തപ്പി.

'ഓ വേണ്ട.. മെഡിക്കൽ കോളേജിനു പോകുന്ന ബസു കിട്ടിയാൽ 7 രൂപയ്ക്ക് പി.എം.ജി എത്തും', മനസ്സ് പിറുപിറുത്തു.

അപ്പോൾ ദാ വരുന്നു ഒരു തമ്പാനൂർ ബസ്. അല്ലെങ്കിലും നമ്മൾ ഒരു വഴിക്ക് പോകാനിറങ്ങിയാൽ ആ വഴിക്കുള്ള വണ്ടി വരില്ല. ബാക്കിയെവിടേക്കും കൃത്യമായി വണ്ടിയുണ്ടാകും.

അസ്വസ്ഥമായ മനസ്സോടെ ആ ബസിനു നേരെ തുറിച്ചു നോക്കി നിൽക്കുമ്പോൾ ബസിൽ നിന്നും വിറച്ചു വിറച്ച് ഇറങ്ങി വരുന്നു, ഒരു അമ്മുമ്മ. വളരെ കഷ്ടപ്പെട്ടാണ്‌ അവർ വണ്ടിയുടെ പടികൾ ഇറങ്ങിയത്‌.

വണ്ടിയിൽ ഇരട്ടമണി മുഴങ്ങി. ഡോറടഞ്ഞു. അപ്പോഴും വണ്ടിയുടെ ബോഡിയിൽ അവരുടെ കൈ ഒരു താങ്ങിനായി വച്ചിട്ടുണ്ടായിരുന്നു.

നെഞ്ചിൽ ഒരു പിടച്ചിലോടെ മുന്നോട്ടു ചാടി. അവരുടെ അടുത്തെത്താനായില്ല. പക്ഷെ, വണ്ടി അനങ്ങിയില്ല. നല്ലവനായ ഡ്രൈവർ ഇടത്ത് വശത്തെ റിയർവ്യൂ മിററിലൂടെ ഈ കാഴ്ച കാണുന്നുണ്ടായിരുന്നു.

ഞാൻ വേഗം അമ്മുമ്മയുടെ അടുത്തെത്തി. കയ്യിൽ പിടിച്ചു ഫുട്ട് പാത്തിലേക്ക് കയറ്റി. വണ്ടി മുന്നോട്ടു നീങ്ങി.

'എവിടെ പോകാനാണ് അമ്മെ..?', ഞാൻ അവരോടു ചോദിച്ചു.

'പാങ്ങോട് പട്ടാള ക്യാമ്പ്.' അവരുടെ മറുപടി.

'അയ്യോ അതിനു ഇവിടെ നിന്നാൽ പറ്റില്ലല്ലോ അമ്മെ..' ഞാൻ സംശയത്തോടെ പറഞ്ഞു.

'ഇവിടെ നിന്ന് ഓട്ടോ കിട്ടും. ഞാൻ എല്ലാ മാസവും വരുന്നതാ..' പിന്നെയൊന്നും ഞാൻ പറഞ്ഞില്ല.

ഷെൽറ്ററിനുള്ളിലേക്ക് ഞാൻ നീങ്ങി നിന്നു.

വീണ്ടും ബസു വരുന്നുണ്ടോ എന്ന് നോക്കി അക്ഷമനായി നില്ക്കുമ്പോഴും ആ അമ്മയെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.

അവർ ഫുട്ട് പാത്തിൽ നിന്നുകൊണ്ട് കൈ കാണിച്ചിട്ടൊന്നും ഓട്ടോ നിന്നില്ല.

ചില ഓട്ടോകൾ അടുത്തെത്തുമ്പോഴേക്കും വേറെ ആളുകൾ അതിൽ കയറിയിരുന്നുകഴിയും.

ഒടുവിൽ അവരുടെ ഒപ്പം ആ ബസിൽ നിന്നു തന്നെ ഇറങ്ങിയ ഒരു പെണ്‍കുട്ടിയും അവരോടൊപ്പം നിന്നു ഓട്ടോയ്ക്ക് കൈകാണിച്ചു നിർത്തി കയറിപ്പോയപ്പോൾ ക്ഷമ കെട്ടു ഞാനും അമ്മയുടെ സഹായത്തിനായി കൂടെ കൂടി. രാവിലത്തെ തിരക്കല്ലേ, കാലിയായി വരുന്ന ഓട്ടോകളും കുറവാണ്. ഇതിനിടെ എനിക്ക് പോകേണ്ടിയിരുന്ന രണ്ടു ബസുകൾ പോയി.

എന്തായാലും ദാ ഒരു ഓട്ടോ ദൂരെ നിന്നും ആളില്ലാതെ വരുന്നുണ്ട്. ഞാൻ പ്രതീക്ഷയോടെ കൈ പൊക്കിക്കൊണ്ട് നിന്നു. ഇടയ്ക്ക് ആ അമ്മുമ്മയെ ഒന്നു തിരിഞ്ഞു നോക്കി. അവരും എന്നെ തന്നെ നോക്കി നില്ക്കുകയാണ്. ആ മുഖത്ത് ഒരു ഓമനത്വം ഉണ്ടായിരുന്നു. എങ്കിലും കയ്യിൽ ഇരുന്ന പ്ലാസ്റ്റിക് ബാഗ്‌ ശബ്ദം കേൾപ്പിക്കുന്നത്രത്തോളം അവർ വിറയ്ക്കുന്നുണ്ടായിരുന്നു.

എന്റെ ആ തിരിഞ്ഞു നോട്ടത്തിനിടെ ഈ കാഴ്ചകളൊക്കെ കണ്ടു ഷെൽറ്ററിനുള്ളിൽ നിന്നിരുന്ന ഒരു സ്ത്രീ ഓടി എന്റെ മുന്നിലേക്ക്‌ വന്നു ഞങ്ങൾ പ്രതീക്ഷയോടെ നോക്കി നിന്നിരുന്ന ആ ഓട്ടോയിൽ കയറി. വണ്ടി മുന്നോട്ടു നീങ്ങവേ ആക്കിയ ഒരു ചിരിയോടെ ആ മാന്യസുന്ദരി എന്നെ നോക്കുന്നുണ്ടായിരുന്നു. സ്വയം മിടുക്കത്തി എന്നു ധരിച്ച ഒരു ചിരി.

എന്റെ വായിൽ കിടന്ന മുറുക്കാനോടൊപ്പം ഒരു തെറിവാക്ക് അരഞ്ഞു ചേർന്നു.

അടുത്ത വണ്ടിയിൽ ആ പാവം അമ്മുമ്മയെ പിടിച്ചു കയറ്റിവിട്ടു. ആ വിറയ്ക്കുന്ന കയ്യിൽ നിന്നും ഞാൻ പിടി വിട്ടപ്പോൾ എന്നെ നോക്കി അവർ ചിരിച്ച ആ ചിരിയുണ്ടല്ലോ... അതു മതി..! അതിന്റെ ഒരു തൃപ്തി പറഞ്ഞാൽ തീരില്ല...! ഈ മോഹനാംഗികൾക്ക്(?) അതു മനസ്സിലാകുകയുമില്ല...!

എത്ര ഒരുങ്ങിയാലും ദുർബ്ബലയായ ഒരമ്മയെ തിരിച്ചറിയാനാവാത്ത ഒരു മനസ്സും സുന്ദരമാകില്ല.. ഒരിക്കലും.

Wednesday, December 2, 2015

മഹാഭാരതത്തിലെ നെടുവീർപ്പ് !



മേഘ പാളികൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന നിലാവു പോലെ കോമളൻ. മന്ദസ്മേരം പൊഴിച്ച അമ്പിളിയെ കണ്ട ആമ്പലിൻ വിവശതയിൽ സ്വയം മറന്നവൾ നിന്നു.


നാഗരാജൻ കൗരവ്യന്റെ ഏക മകൾ... ഉലൂപി.


വെണ്ണ തോല്ക്കുമുടലിൽ ബാധിച്ച പാരവശ്യം പ്രകടമാണ്. നീരിൽ നിന്നും എറിയപ്പെട്ട, വെയിലേറ്റ താമരത്തണ്ടു പോലെ അവൾ തളർന്നത് ആ യുവ കോമളനെ കണ്ടിട്ടാണ്.


ധർമ്മം കാക്കാൻ ബ്രഹ്മചര്യം നോറ്റു വനവാസത്തിനിറങ്ങിയ പാർത്ഥനായിരുന്നു ഉലൂപിയുടെ മനസ്സു തളർത്തിയ ആ സുന്ദരൻ.


വികാരം വിവേകത്തെ ഭരിച്ചപ്പോൾ ഗംഗയിൽ സ്നാനത്തിനിറങ്ങിയ പാർത്ഥനിൽ അവൾ പ്രയോഗിച്ചത് ബോധം മറയ്ക്കുന്നതിനുള്ള വിഷത്തുള്ളികൾ.


ഇരുളിലേക്കു മറഞ്ഞ ബോധവുമായി ഗംഗയുടെ ആഴങ്ങളിലേക്കമർന്ന വിജയനെ ഉലൂപിയും സഖിമാരും നാഗപ്രാസാദത്തിലേക്കു മാറ്റി. ഉലൂപിയുടെ അന്തപ്പുരത്തിലേക്ക്.


അരുണകിരണങ്ങൾ മിഴികളിൽ നനുത്ത സ്പർശനമേകിയപ്പോൾ സുന്ദരമായൊരു സ്വപ്നം പോലെ ഫല്ഗുനന്റെ കാഴ്ചയിൽ തെളിഞ്ഞു വന്നത് അതിമനോഹരിയായ ഒരു തരുണി. കാമബാണമേറ്റു വാടിത്തളർന്ന ആ രൂപത്തിന് അഭൗമമായ ഒരു വശ്യതയുണ്ടായിരുന്നു.


മിഴി തുറന്ന പാർത്ഥനു മുന്നിൽ നിസ്സങ്കോചം അവൾ മനസ്സു തുറന്നു.


"പ്രിയനേ... അങ്ങയുടെ ഈ സുന്ദര രൂപം എന്റെ മനസ്സിനെ മഥിപ്പിക്കുന്നു. പ്രളയതുല്യം കാമമോഹം ആത്മാവിനെ ഉലച്ചപ്പോൾ ഹരിതാഭമായൊരു തുരുത്തായി എന്റെ മുന്നിലേക്ക്‌ അങ്ങ് വന്നു. എന്നെ പ്രസാദമായി സ്വീകരിച്ചാലും."


ചെതോഹരിയായ ആ യുവസുന്ദരി അർജ്ജുനന്റെ മാറിലേക്ക്‌ ചാഞ്ഞപ്പോൾ പ്രേയസീസാമീപ്യം എന്നോ മറന്നുപോയ പാണ്ഡവന് തൻറെ പാണീലതകൾ ആ പുലർകാലപുഷ്പത്തെ പുണരുന്നതിൽ നിന്നു തടയാനായില്ല.


മദനത്തിരകളടങ്ങി ശാന്തമായപ്പോൾ ലജ്ജാവിവശത ഉലൂപിയുടെ കവിളുകളിൽ ചെഞ്ചായം പടർത്തി. മിഴികളിൽ അടർന്നുവീഴാൻ പാകത്തിൽ നിന്ന രണ്ടു സ്ഫടികമുത്തുകളെ കൈപ്പുറം കൊണ്ട് തകർത്തു തെറിപ്പിച്ചുകൊണ്ട് അവൾ കൊഞ്ചി,


''എൻറെ ദേവാ... എൻറെ കാന്തനായി എന്നും അങ്ങെൻറെ ഹൃദയത്തിലുണ്ടാകും. ഈ പ്രാസാദം അങ്ങയുടെ സ്വന്തം.''


നിർമ്മമതയോടെ അർജ്ജുനൻ പ്രതിവചിച്ചു, ''പ്രിയേ ഇത് നാഗരാജൻ കൗരവ്യൻറെ പ്രാസാദമാണ്. നീയിപ്പോൾ എന്നോടൊപ്പം പോരിക. അല്ലെങ്കിൽ ഞാനെത്തുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലേക്ക് നിനക്കു വരാം. ദ്രൗപദിയുടെ സപത്നിയായി നിനക്കവിടെ സസുഖം വാഴാം.''


പാർത്ഥവാചകങ്ങൾ മേഘപടലം സൂര്യനിലെന്നപോലെ കമലസമാനമായ അവളുടെ മുഖത്തു നിഴൽ പരത്തി.


''പ്രഭോ, കൗരവ്യൻറെ ഏകമകളാണു ഞാൻ. ഈ രാജ്യത്തിൻറെ അവകാശി. അങ്ങേയ്ക്കിവിടം സ്വന്തം രാജധാനിയാക്കാം. നമ്മുടെ സന്തതി പിൽക്കാല രാജാവാകും. ഇന്ദ്രപ്രസ്ഥത്തിൽ അതിനവസരമുണ്ടാകില്ലല്ലോ...!''


പ്രതീക്ഷയോടെയുള്ള ആ വാചകങ്ങൾ പക്ഷേ വില്ലാളിയായ കിരീടിയിൽ അമർഷമാണുണ്ടാക്കിയത്.


''ഉലൂപീ, ധർമ്മരാജനായ യുധിഷ്ഠിരൻറെ അനുജനാണു ഞാൻ.


എനിക്കെൻറെ ധർമ്മമാണു പ്രധാനം.


നിനക്കെപ്പോൾ വേണമെങ്കിലും ഇന്ദ്രപ്രസ്ഥത്തിലേക്കു വരാം. ഇപ്പോൾ ഞാൻ വിടചൊല്ലുന്നു.''


ഇതു പറഞ്ഞു പ്രാസാദം വിട്ടു നടന്നിറങ്ങിയ വില്ലാളിയുടെ വഴി തടയാൻ ഉലൂപി തുനിഞ്ഞില്ല.


നാളുകൾ പിന്നിട്ടപ്പോഴാണ് കൗരവ്യൻറെ അനന്തരാവകാശി തൻറെ ഉദരത്തിൽ ചലനശേഷി പ്രാപിച്ചത് അവൾ തിരിച്ചറിഞ്ഞത്.


അർജ്ജുനൻറെ പ്രണയോപഹാരം.


മാസങ്ങൾ കഴിഞ്ഞു.


ആഗ്രഹം പോലെ ഉലൂപിക്ക് പിറന്നത് ഐശ്വര്യവും ആരോഗ്യവുമുള്ള പുരുഷശിശുവാണ്. അവന് ഇരാവാൻ എന്നു പേരിട്ടു. അവനെ അക്ഷരവിദ്യയിലും ആയുധവിദ്യയിലും സാമർത്ഥ്യമുള്ളവനായി വളർത്താൻ ഉലൂപിക്കും കൗരവ്യനും കഴിഞ്ഞു.


എന്നാൽ ജീവിതത്തിൽ ഏതാനും മണിക്കൂറുകളുടെ ദാമ്പത്യം മാത്രമനുഭവിച്ച പാവം നാഗകുമാരിയുടെ ശിഷ്ടകാലം ദൈർഘ്യമേറിയൊരു നെടുവീർപ്പു മാത്രമായിത്തീർന്നു.


ഉരുകിയുയരുന്ന മോഹാഗ്നിയുടെ കൊടുംചൂടു വമിക്കുന്നൊരു നെടുവീർപ്പ്.


മഹാഭാരതത്തിൻറെ ഇരുളറയിൽ എന്നും മറഞ്ഞുനിൽക്കുന്ന ചുടുനെടുവീർപ്പ്...!