Thursday, May 22, 2014

മുറുക്കും മദാമ്മയും പിന്നൊരു ലോ ഫ്ലോർ ബസും.

പണ്ട് സ്ഥിരമായി വെറ്റില മുറുക്കുന്ന കാലം. തിരുവനന്തപുരത്ത് ലോ ഫ്ളോർ  ബസുകൾ ഓടിത്തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. കിഴക്കേക്കോട്ടയിൽ നിന്നും ഒരു നാടൻ മുറുക്കാൻ വാങ്ങി വായിലിട്ടു. ഒന്ന് ചവച്ച് അതിന്റെ സുഖത്തിൽ ലയിച്ചു നില്ക്കുമ്പോൾ അതാ വരുന്നു ഒരു നോണ്‍ എ സി ലോ ഫ്ളോർ ബസ്. ഓടി മുൻവാതിലിലൂടെ കയറി. ഇടതു വശത്ത് രണ്ടാമതുള്ള ഉയർന്ന സീറ്റിൽ ജനാലയ്ക്കടുത്തായി സ്വസ്ഥമായി ഇരുന്നു. മനോഹരമായ നഗര ദൃശ്യങ്ങൾ കണ്ണുകൾക്ക് ഏകിക്കൊണ്ട് ബസ് ആയൂർവേദ കോളേജ് വരെ എത്തി. അപ്പോഴാണ്  സുന്ദരിയായ ഒരു മദാമ്മ റോഡിൽ നിന്നും എന്റെ നേരെ ഓടിവന്നത്. എന്താ കാര്യമെന്നറിയാൻ ഞാൻ തല വെളിയിലെക്കിട്ടു. ഒരു കുട്ടിയാനയുടെ ഭാവഹാവാദികളോടെ അവർ എന്നോട് ചോദിച്ചത് ഈ ബസ് യൂണിവേഴ്സിറ്റി വഴിയാണോ പോകുന്നതെന്നായിരുന്നു. ''ഷുവർലി..'' എന്നു പറയാൻ ശ്രമിച്ച എന്റെ വായിൽ നിന്നും മുറുക്കാൻ തെറിച്ചത് അവരുടെ അല്പമാത്ര വസ്ത്രങ്ങളിൽ പുള്ളിയിട്ടു. പെട്ടെന്ന് ഞാൻ ആംഗ്യഭാഷയിൽ ക്ഷമ ചോദിച്ചു.. അവരുടെ വായിൽ നിന്നും തെറിച്ചത് എന്റെ മുറുക്കാൻ തുപ്പലിനെക്കാൾ ഭീകരമായതായിരുന്നു. ഏതായാലും അവർ ബസിൽ കയറി. അവരും ഫ്രെണ്ടിൽ തന്നെ കയറിയത് കണ്ടപ്പോൾ ഞാൻ പതിയെ എണീറ്റ് പിന്നിലേക്ക് നടന്നു. ഇനി ആരും വഴി ചോദിക്കാതിരിക്കാൻ ഏറ്റവും പിന്നിൽ വലതു വശത്ത് ഇരുന്നു. അവർ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. ഏതായാലും ബസ് യൂണിവേഴ്സിറ്റി കോളേജ് ജങ്ങ്ഷനിൽ എത്തിയപ്പോൾ അവർ ഇറങ്ങി. ഇറങ്ങിയതും അവർ റോഡിലൂടെ ബസിന്റെ പിന്നിൽ ഞാനിരിക്കുന്ന സീറ്റിന്റെ വശത്ത് വന്നു. അവർ എന്നോട് എന്തെങ്കിലും പറയുന്നതിന് മുൻപ് ഒരു സോറി പറയാൻ ഞാൻ ശ്രമിച്ചു.... ദൈവമേ... വീണ്ടും..!! സിഗ്നൽ മാറുന്നതിനു മുൻപ് വണ്ടി വേഗത്തിൽ മുൻപോട്ടെടുക്കാൻ ഡ്രൈവർ യത്നിച്ചത് നാരീ മർദനത്തിൽ നിന്നും എന്നെ രക്ഷപ്പെടുത്താനാവും... ഏതായാലും പിന്നീട് ബസിൽ ഞാൻ മുറുക്കിയിട്ടില്ല.....!

No comments:

Post a Comment