Monday, March 6, 2017

മദ്യശാലയിലെ വൃദ്ധൻ

നാലഞ്ചു ദിവസമായുള്ള ബസ് യാത്ര കാരണം ശരീരം നുറുങ്ങുന്ന വേദനയുണ്ടായിരുന്നു. കൂടാതെ ഇരുപാദങ്ങളിലും നല്ല നീരും. കോയമ്പത്തൂരിലെ സഹായി എന്ന, നട്ടെല്ലിനു ക്ഷതമേറ്റു ചലനശേഷി നഷ്ടമായവർക്കായുള്ള പുനരധിവാസകേന്ദ്രത്തിൽ ഒരു സുഹൃത്തിനെ എത്തിച്ചു മടങ്ങുകയാണയാൾ.
സഹായിയിൽ നിന്നും ഒരു കാറിൽ ഗാന്ധിപുരം വരെ ലിഫ്റ്റ് കിട്ടി. കാറിലിരിക്കവേ ചൂടു കാറ്റുകൂടിയായപ്പോൾ അയാളുടെ കണ്ണുകൾ അടഞ്ഞുവന്നു.
'അയ്യാ, ഗാന്ധിപുരമെത്തി. ഇങ്കെ നിന്നും ഉക്കടത്തിനു ബസ് കെടയ്ക്കും. അങ്കെ നിന്നു കേരളത്തിലേക്കും.' കാറിന്‍റെ ഡ്രൈവർ തമിഴും മലയാളവും ഇട കലർത്തി പറഞ്ഞു.
'ശരി, നന്ദി...' പരമാവധി സൗഹൃദം മുഖത്തു വരുത്താൻ ശ്രമിച്ച് അയാൾ തോൾ സഞ്ചിയുമെടുത്ത് പുറത്തിറങ്ങി.
ഉക്കടത്തിനു പോകുന്ന ബസ് തപ്പിപ്പിടിച്ച് അതിൻറെ ഏറ്റവും പിന്നിലെ സീറ്റിൽ ജനലിന്നരികെ ഇരിപ്പുറപ്പിച്ചു. പിന്നീട് ചുറ്റുമൊന്നു നോക്കി സഞ്ചിയുടെ പോക്കറ്റിൽ നിന്നും മുറുക്കാൻ പൊതിയെടുത്തു. അതിൽനിന്നൊരു വെറ്റിലയെടുത്ത് ശ്രദ്ധാപൂർവ്വം ചുണ്ണാമ്പു തേച്ചു. പിന്നീട് സഞ്ചിയിൽ വീണുപോയ അടയ്ക്കാകഷ്ണങ്ങൾ തപ്പിയെടുക്കുമ്പൊഴേക്കും കണ്ടക്ടറുടെ മുരൾച്ച, 'ക്കടക്കടക്കടം...' ഒപ്പം ബസ് വലിയൊരു ചാട്ടം കൂടി ചാടിയപ്പോൾ പരിഭ്രമിച്ചു പുറത്തേക്കു നോക്കി. അപ്പോഴാണ് ബസ് ഉക്കടം സ്റ്റാന്‍റിലെത്തിയെന്നു മനസ്സിലായത്.
'ഇനിയേതായാലും ഇറങ്ങിയിട്ടാവാം മുറുക്ക്..' എന്നു മനസിൽ കരുതി അയാൾ വെറ്റിലയും അടയ്ക്കയും കൈപ്പിടിയിലൊതുക്കി ബസിൻറെ പടികളിറങ്ങി.
വല്ലാത്ത ക്ഷീണം ശരീരത്തെ തളർത്തുന്നുണ്ട്. 'ഒരു നാരങ്ങാവെള്ളമായാലോ..?' അയാൾ സ്വയം ചോദിച്ചു. 'ആവാല്ലോ...' ഉത്തരവും ഉള്ളിൽ നിന്നുതന്നെ കിട്ടി. അങ്ങനെ സ്റ്റാന്‍റിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ അതാ ഒരു ബോർഡ്. 'ടാസ്മാക് ബാർ'. ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും ടാസ്മാക് തന്നെ നോക്കി ചിരിക്കുന്നതായി അയാൾക്കു തോന്നി. 
ഇനിയെന്തിനു നാരങ്ങാവെള്ളം...! നേരേ ടാസ്മാക്കിലേക്ക് കാലുകൾ നീങ്ങി. 
പ്രവേശനവഴിയിൽ നിന്ന കറുത്തുതടിച്ച കൊമ്പൻമീശക്കാരൻ വഴിതടഞ്ഞുകൊണ്ട് രൂപത്തിനു ചേരാത്ത സ്ത്രൈണ ശബ്ദത്തിൽ ചോദിച്ചു, 'എന്നയ്യാ എന്ന വേണം, ബ്രാണ്ടി, വിസ്കി, റം...?'
'ആദ്യം ഞാനൊന്നകത്തു കേറട്ടടോ...' പരുഷമായി പറഞ്ഞുകൊണ്ട് അയാൾ അകത്തേക്കു കയറി.
വൃത്തിഹീനമായ അന്തരീക്ഷത്തിൽ എട്ടുപത്തു പ്ലാസ്റ്റിക് മേശകളും സ്റ്റൂളുകളുമുണ്ട്. നാലഞ്ചെണ്ണത്തിൽ ആളുകളുണ്ട്. ചിലർ നിന്നുതന്നെ മദ്യപിക്കുന്നു. സിഗരറ്റുപുകയുടെ പടലം മുറിയാകെ.
'അയ്യാ ഒന്നും സൊല്ലവേയില്ല...' മീശക്കാരൻ തൊട്ടുപിന്നാലെയുണ്ടായിരുന്നത് അപ്പോഴാണറിഞ്ഞത്.
ഒരു മേശയുടെ അരികിൽ കിടന്ന സ്റ്റൂളിൽ അൽപ്പം വല്ലായ്മയോടെ അയാളിരുന്നു. (രണ്ടെണ്ണം അകത്തു ചെന്നാൽ ഈ വല്ലായ്മയൊക്കെ മാറുമെന്ന് അയാൾക്കറിയാമല്ലോ !)
'ബ്രാണ്ടി നല്ലത് ഒരു ഹാഫ്. പിന്നെ ഒരു ബീഫ് ഫ്രൈയും. സിഗരറ്റുണ്ടെങ്കിൽ രണ്ടെണ്ണം.' കൊമ്പൻമീശയ്ക്ക് ഓർഡറെറിഞ്ഞുകൊടുത്തു. 
രണ്ടു മിനിട്ടിനുള്ളിൽ മദ്യവും വെള്ളവും സിഗരറ്റുമെത്തി. രണ്ടെണ്ണം പടപടാന്ന് ഗ്ലാസിലൊഴിച്ചു വിഴുങ്ങി. ഒരു സിഗരറ്റ് ചുണ്ടിൽ തിരുകി തീ പിടിപ്പിച്ചുകൊണ്ട് അയാൾ ചുറ്റും നോക്കി. താൻ വന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും കൂടീ ഒരു പൈന്‍റു വാങ്ങി രണ്ടു കുപ്പികളിലായൊഴിച്ച് അല്‍പ്പം വെള്ളവും ചേർത്ത് വായിലേക്കൊഴിക്കുന്നതു കണ്ടപ്പോൾ ഓക്കാനം വരുന്നതുപോലെ. അയാൾ നോട്ടം എതിർദിശയിലേക്കു മാറ്റി. അവിടെ ഒരു മൂലയിൽ ഒരാൾ ബീഡി വലിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. മുൻപിൽ കറുത്തിരുണ്ട നിറത്തിലുള്ള മദ്യമൊഴിച്ച ഗ്ലാസും. നരച്ച മീശയും മുടിയും അരണ്ട വെളിച്ചത്തിലും വ്യക്തമാണ്. 
പെട്ടെന്ന് അയാളുടെ മനസിൽ ഒരു നടുക്കം.
'ഇത്... ഇത്....'
അയാൾ അറിയാതെ എണീറ്റുപോയി. ആ വൃദ്ധനു നേരേ നടക്കുമ്പോഴും കണ്ണുകൾ ആ മുഖത്തുനിന്നും മാറിയില്ല.
1980-കളിലെ നിരവധി ഹിറ്റു സിനിമകൾ മലയാളത്തിനു സമ്മാനിച്ച പ്രമുഖനായിരുന്ന നിർമ്മാതാവ്. മുഷിഞ്ഞ മുണ്ടും ചെളിപിടിച്ച ഷർട്ടും ബീഡിക്കറ നിറം ചാർത്തിയ നരച്ച മീശയുമായി വൃത്തിഹീനമായ മദ്യശാലയുടെ ഇരുണ്ട മൂലയിൽ.. വിശ്വസിക്കാൻ അയാളുടെ മനസ്സു തയ്യാറായില്ല.
'സാർ, അങ്ങ്....' അയാൾ വൃദ്ധൻറെയടുത്തു ചെന്നു മുരടനക്കി. 
അയാളെത്തന്നെ നോക്കിയിരുന്ന വൃദ്ധൻ അമർഷത്തോടെ ചോദിച്ചു, 'മലയാളിയാണല്ലേ ?'
'അതേ സർ', വളരെ ബഹുമാനത്തോടെയുള്ള മറുപടി.
'വേണ്ട ഒരുപാടു വിനയം വേണ്ട. നീ പത്രക്കാരനാണോ...?' രോഷം നിറഞ്ഞ ചോദ്യം.
'അ...അല്ല...' മറുപടി വിക്കി.
'അല്ല, എന്നെ ഇവിടെ ഈ കോലത്തിൽ കണ്ട കഥയെഴുതി ആളാകാതിരിക്കാൻ പറഞ്ഞതാണ്. അത്രയെങ്കിലും കരുണ നിങ്ങൾ കാണിക്കണം'.
പിന്നീട് ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന മദ്യം മടുമടാന്ന് വലിച്ചുകുടിച്ച് സ്റ്റൂളു തട്ടി പിന്നിലേക്കു മറിച്ച് ഒരു പോക്കായിരുന്നു.
അൽപ്പം സമയമെടുത്തു അയാൾക്ക് സ്ഥലകാലബോധം കൈവരിയ്ക്കാൻ. കഴിച്ച മദ്യത്തിന് അയാളിൽ അൽപ്പം പോലും ലഹരി പകരാനായില്ല. അത്രമാത്രം തളർന്നുപോയിരുന്നു അയാളുടെ മനസ്സ്.

No comments:

Post a Comment