Monday, March 6, 2017

ഇങ്ങനെയും ചില മക്കൾ

ഓള്‍ഡ് ക്രൂയിസ് റമ്മിന്‍റെ രുചി നാവിനടിയിലേക്ക് ചേര്‍ത്തുവലിച്ച് ആസ്വദിക്കുമ്പോഴാണ് ആ വൃദ്ധനുമായി ഒരു യുവസുന്ദരന്‍ കടന്നുവരുന്നത്. ബാറിലെ അരണ്ട വെളിച്ചത്തില്‍ മുക്കാലും കഷണ്ടിയായ ആ വൃദ്ധശിരസ്സാണ് ആദ്യം കണ്ണില്‍ പെട്ടത്. പൊതുവില്‍ വൃദ്ധരെയേറെയിഷ്ടമായിരുന്നതിനാലാവാം വൃത്തിയായി വേഷമിട്ട അദ്ദേഹത്തെ ഞാൻ കൂടുതൽ ശ്രദ്ധിച്ചത്.
'ചേട്ടാ, അച്ഛനെ ഒന്നു ശ്രദ്ധിച്ചേക്കണേ, ഞാന്‍ വേഗം വരാം.'
സുന്ദരനായ ആ ചെറുപ്പക്കാരൻ അങ്ങനെ എന്നോടാവശ്യപ്പെട്ടപ്പോള്‍ എനിക്കതിശയമായി,
'അച്ഛനാണോ, അതുകൊണ്ടാണോ വേറേ സ്ഥലം നോക്കിപ്പോകുന്നത്...?''
'ഏയ്, അല്ല, അവന് മദ്യം ഇഷ്ടമല്ല, അവന്‍ എന്നെ ഇവിടെയെത്തിക്കാന്‍ മാത്രം വന്നതാണ്. തിരികെ വിളിക്കാനും വരും.' വൃദ്ധനാണ് മറുപടി പറഞ്ഞത്.
മകന്‍ അതിനിടെ പുറത്തിറങ്ങിയിരുന്നു.
എന്തായാലും പിന്നീട് വൃദ്ധനോടൊപ്പം കഥയും കാര്യങ്ങളും പറഞ്ഞ് ഞാനും കൂടി.
പണ്ട് വ്യോമസേനയിൽ നല്ലൊരു സ്ഥാനത്തു ജോലി ചെയ്തിരുന്ന ആളാണ് അദ്ദേഹം. ജോലിയുടെ ഭാഗമെന്നോണം ഒരു ശീലമായിപ്പോയതാണത്രേ ചെറിയ തോതിലുള്ള മദ്യപാനം. മകൻ അത്യാവശ്യം തിരക്കുള്ളൊരു സോഫ്റ്റ് വെയർ എൻജിനീയറാണ്. സ്വന്തമായി അയാൾക്കൊരു സ്ഥാപനവുമുണ്ട്. ഭാര്യ ഏതാനും വർഷങ്ങൾക്കു മുൻപ് മരണമടഞ്ഞു. അവർ ഉണ്ടായിരുന്ന കാലം വരെ സർക്കാർ നൽകുന്ന മദ്യം വാങ്ങി വീട്ടിൽ സൂക്ഷിച്ച് കഴിക്കുമായിരുന്നു. അധികമൊന്നുമില്ല, ദിവസവും സന്ധ്യ കഴിയുമ്പോൾ രണ്ടോ മൂന്നോ പെഗ്ഗ് കഴിക്കും. ഭാര്യ തന്നെയായിരുന്നു അതെടുത്തു നൽകുന്നതും, അതിനു വേണ്ട ടച്ചിങ്‌സ് ഒക്കെ തയ്യാറാക്കി നൽകുന്നതും.
ഭാര്യയുടെ മരണത്തോടെ ആ ശീലം നിർത്തേണ്ടി വന്നു. മകന്റെ ഭാര്യയ്ക്ക് വൃദ്ധന്റെ ശീലത്തോട് പൊരുത്തപ്പെട്ടു പോകാൻ കഴിഞ്ഞില്ല. അവരുടെ മുറുമുറുക്കലുകൾ കുടുംബത്ത് അസ്വസ്ഥതകൾ കൂട്ടിയപ്പോൾ വൃദ്ധൻ സർക്കാരിന്റെ ക്വോട്ട വാങ്ങാതായി. എന്നാൽ അതോടെ അദ്ദേഹത്തിൻറെ മാനസിക നിലയിലും വ്യത്യാസം വന്നു. അതു തിരിച്ചറിഞ്ഞ മകൻ സ്വന്തം ഭാര്യ അറിയാതെയാണ് ദിവസവും വൃദ്ധനെ ഇവിടേയ്ക്ക് കൊണ്ടുവരുന്നത്. വൈകുന്നേരമാകുമ്പോഴേക്കും വൃദ്ധൻ നടന്ന്, വീടിനടുത്തു തന്നെയുള്ള, മകന്റെ സ്ഥാപനത്തിലെത്തും. അയാൾ തന്റെ കാറിൽ വൃദ്ധനെ ഇവിടെയെത്തിക്കും. ഒരു മണിക്കൂറോളം കഴിയുമ്പോൾ തിരികെ വിളിക്കാനും വരും.
അദ്ദേഹത്തിൻറെ കഥകൾ കേട്ടിരുന്ന് ഏതാണ്ട് ഒരു മണിക്കൂറോളമായപ്പോള്‍ പറഞ്ഞതുപോലെ തന്നെ മകന്‍ വന്നു. വൃദ്ധന്‍റെ കൈയും പിടിച്ച് ഇറങ്ങുംമുന്‍പ് എന്നോടു വളരെ സ്നേഹത്തോടെ യാത്ര പറഞ്ഞു.
ഓൾഡ് ക്രൂയിസിന് ലഹരി കൂടിയിട്ടോ അതോ വൃദ്ധനും മകനും ചിന്തകളെ തടസ്സപ്പെടുത്തിയിട്ടോ എന്നറിയില്ല, ബെയററായ അജി, "എന്തേ ഇന്നു പോണില്ലേ..?" എന്നു ചോദിക്കുവോളം ഒഴിച്ചുവച്ച അവസാന പെഗ്ഗ് അങ്ങനെതന്നെ മേശമേലിരുന്നു.
ഒടുവിൽ അജിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സിലുണ്ടായിരുന്ന ചിന്ത ഇത്രമാത്രം,
"ഇങ്ങനെയും ഉണ്ടാകുമല്ലേ മക്കൾ....!!!"

No comments:

Post a Comment