Monday, June 16, 2014

ഒരു ക്ഷണക്കത്തും ചില ഓർമ്മകളും

നല്ല മഴ. അയാൾ ബോട്ടുജെട്ടിയുടെ പൊളിഞ്ഞ വെയ്റ്റിംഗ് ഷെഡ്ഡിന്റെ അവശേഷിച്ച കൂരയ്ക്ക് കീഴേക്ക്‌ ചേർന്നു നിന്നു. നേരം സന്ധ്യയോടടുക്കുന്നു. ഇനിയും താമസിച്ചാൽ പത്നിയുടെയും മൂത്ത മകളുടെയും പരിഭവങ്ങൾക്ക് ഉത്തരം പറയേണ്ടിവരും. ഈ മഴയൊന്നു തോർന്നു കിട്ടിയിരുന്നെങ്കിൽ...! മനസ്സിൽ ആരോടെന്നില്ലാതെ ദേഷ്യം.
ചില കുശുകുശുക്കലുകൾ കേട്ടപ്പോഴാണ് പെട്ടെന്ന് തിരിഞ്ഞു നോക്കിയത്. തൊട്ടു പിന്നിൽ രണ്ടു ചെറുപ്പക്കാർ ഒരു വഷള് ചിരിയോടെ മുന്നിലേക്ക്‌ നോക്കി അടക്കം പറയുകയാണ്‌. അപ്പോഴാണ്‌ മുന്നിൽ മഴ നനഞ്ഞുകൊണ്ട് വെയ്റ്റിംഗ് ഷെഡ്ഡിന്റെ ഒരു തൂണിൽ പിടിച്ചുകൊണ്ട് നില്ക്കുന്ന പെണ്‍കുട്ടിയെ അയാൾ ശ്രദ്ധിച്ചത്. പത്തുപന്ത്രണ്ടു വയസ്സു പ്രായമുണ്ടാകും. അവിടവിടെ പിഞ്ചിത്തുടങ്ങിയ ഒരു നീളൻ ബ്ലൗസും അരപ്പാവാടയുമാണ് വേഷം. നിർവികാരമായ കണ്ണുകളും മുഖവും. നനഞ്ഞൊട്ടിയ വേഷത്തിൽ താരുണ്യത്തിന്റെ ഇളം നിഴലു പടരുന്നത്‌ കാണാം. പിന്നെയും പലരുടെയും കണ്ണുകൾ അവൾക്കു മേലേക്ക് പാറിവീഴുന്നത് അയാൾ കണ്ടു. പല പ്രായക്കാരും കുറുക്കൻ കണ്ണുകളുമായി അവിടവിടെ ചുറ്റിത്തിരിയുന്നു. പെട്ടെന്ന് അയാൾക്ക്‌ ഓർമ്മ വന്നത് ഏതാണ്ട് ഇതേ പ്രായമുള്ള മകളെയാണ്. അയാൾ നേരെ അവളുടെ മുന്നിലേക്ക്‌ നടന്നു ചെന്ന് അവളോട്‌ ചോദിച്ചു,
"എന്തിനാ നീ ഇവിടെ നില്ക്കുന്നത്..? നീയെവിടെ പോകുന്നു..?"
മഴവെള്ളവും കണ്ണീരും ഒന്നിച്ചൊഴുകിയതല്ലാതെ മറുപടിയൊന്നും ഉണ്ടായില്ല. അയാളെ ദയനീയമായി അവൾ നോക്കിനിന്നു. ആ നോട്ടത്തെ അവഗണിക്കാൻ അയാൾക്ക്‌ മനസ്സ് വന്നില്ല. അവളെ ഇവിടെ ഉപേക്ഷിച്ചു പോകാനും.
"നീ വന്നോളൂ എന്നോടൊപ്പം.." അവളെ കൂട്ടി അയാൾ നേരെ ബസ് സ്റൊപ്പിലേക്ക് നടന്നു. ആരുടെയൊക്കെയോ മുറുമുറുപ്പുകൾ ഉയരുന്നത് കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ വിപ്ലവത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന അയാൾക്ക്‌ ഒരു നോട്ടം മതിയായിരുന്നു അപശബ്ദങ്ങളെ ഇല്ലാതാക്കാൻ.
അൽപ്പം വൈകി വീട്ടിലേക്കു നടക്കുമ്പോൾ പലരുടെയും ചോദ്യമുണ്ടായി ഇവളാരാ.. ഏതാ... എന്നൊക്കെ. വഴിയിൽ നിന്നു കിട്ടിയതാ എന്ന് ഗൗരവത്തിൽ പറഞ്ഞു വീട്ടിലേക്കു നടന്നു. സ്വതവേ ചൂടൻ എന്ന ഇമേജ് ഉള്ളത് നന്നായി എന്ന് ഇപ്പോൾ അയാൾക്ക്‌ തോന്നി.
വീട്ടിലെത്തുമ്പോൾ അമ്മയും ഭാര്യയും വാതിൽക്കൽ തന്നെയുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിയില്ല,
"ആരാ ഇവൾ? എന്തിനാണ് ഇങ്ങോട്ടു കൊണ്ടുവന്നത്..?" തുടങ്ങി ചോദ്യങ്ങളുടെ പ്രവാഹം. അമ്മയും ഭാര്യയും ചോദ്യം ചെയ്യൽ തുടരുമ്പോൾ മക്കൾ കൌതുകത്തോടെ നോക്കുന്നുണ്ടായിരുന്നു.
അവളെ വിളിച്ചുകൊണ്ടു വന്ന സാഹചര്യം വിശദീകരിച്ചിട്ടും സാമൂഹ്യപ്രവർത്തകയായ ഭാര്യയ്ക്കും അത് ഉൾക്കൊള്ളാൻ കഴിയാത്തതിൽ അയാൾക്ക്‌ കടുത്ത നിരാശ തോന്നി.
"എന്തായാലും ഇന്ന് രാത്രി ഇവൾ ഇവിടെ നില്ക്കട്ടെ. നാളെ എന്തെങ്കിലും ചെയ്യാം." അയാൾ തീർപ്പാക്കി. പിന്നീട് അവളോട്‌ കാര്യങ്ങൾ സമാധാനമായി ചോദിച്ചറിഞ്ഞു. തമിഴ് മാത്രം അറിയുന്ന കുട്ടിയാണവൾ. ഒരു വീട്ടിൽ വേലയ്ക്കായി ഒരു എജന്റ്റ് വഴിയാണ് അവൾ ഈ നഗരത്തിൽ എത്തിയത്. വീട്ടുകാരുടെ കടുത്ത മർദ്ദന പീഡനങ്ങളിൽ സഹികെട്ട് അവിടെ നിന്നും ഇറങ്ങിപ്പോന്നതാണ്. ഭാര്യയുടെ എതിര്പ്പ് വക വയ്ക്കാതെ അയാൾ മകളുടെ വസ്ത്രങ്ങൾ അവൾക്കു ധരിക്കാൻ നല്കി.
അടുത്ത ദിവസം രാവിലെ പെങ്കുട്ടിയുമൊത്തു അയാൾ നേരെ നഗരത്തിലെ പോലീസ് സ്റെഷനിലേക്ക് പോയി. കാര്യമെല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പോലീസിനു അവളുടെ ശരീര പരിശോധന നടത്തണം. അവരുടെ കണ്ണുകളിൽ സംശയത്തിന്റെ നിഴൽ കണ്ടപ്പോൾ ആകെ പുച്ഛമാണ് തോന്നിയത്. എന്തായാലും പരിചയമുള്ള ചില പോലീസുകാരുടെയും സ്ത്രീകളുടെ പുനരധിവാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്ഥാപനത്തിന്റെയും സഹായത്തോടെ അവളെ പുനരധിവാസ കേന്ദ്രത്തിലെത്തിക്കാൻ അയാൾക്കു കഴിഞ്ഞു.
ഇപ്പോൾ വർഷങ്ങൾക്കു ശേഷം ഇതൊക്കെ ഓർമ്മിപ്പിച്ചത് വീടെത്തിയപ്പോൾ അയാളെ കാത്തു കിടന്നിരുന്ന വിവാഹക്ഷണക്കത്താണ്. ആ പഴയ പെണ്‍കുട്ടിയുടെ വിവാഹം.
"അച്ഛനു ഓർമ്മയുണ്ടോ ഇതാരുടെതെന്ന്...?" LLB ക്കാരിയായ മകളുടെ ചോദ്യത്തിന് അവളുടെ നെറ്റിയിൽ ഒരു മുത്തമായിരുന്നു അയാളുടെ മറുപടി.
*******************************************************************************
ഇതൊരു കഥയല്ല. എനിക്ക് FB തന്ന മണ്ണിന്റെ നന്മ മനസ്സിലുള്ള, പച്ച മനുഷ്യനായ ഒരു സുഹൃത്തിന്റെ ജീവിതച്ചിന്ത്... എനിക്കിഷ്ടമാണ് ഇവനെ നെഞ്ചോട്‌ ചേർത്തുപിടിക്കാൻ... വേണ്ടിടത്ത് കലാപകാരിയാകാനും വേണ്ടിടത്ത് സ്നേഹം മാത്രമാകാനും കഴിയുന്ന എന്റെ പ്രിയസുഹൃത്ത്‌.... വൈപ്പിന്റെ വിപ്ലവം മണക്കുന്ന തീരങ്ങളിൽ തുടിച്ചുയർന്നവൻ...

No comments:

Post a Comment