Thursday, July 3, 2014

അമ്മ

കഴിഞ്ഞ ദിവസം ഓഫീസിലെ സഹപ്രവർത്തക ചന്ദ്രലേഖയുടെ മകൻ സ്കൂളിൽ വച്ച് കളിച്ചു വീണു തലയിൽ മുറിവ് പറ്റിയതായി അധ്യാപികയുടെ ഫോണ്‍ വന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു എന്നു പറഞ്ഞപ്പോൾ പൊതുവെ സെന്റിമെന്റൽ ആയ ലേഖ കരച്ചിലിന്റെ വക്കിൽ എത്തി. എങ്കിൽ പിന്നെ ഒപ്പം പോകാം എന്നു പറഞ്ഞു ഞാനും ജനപ്രിയനും കൂടെ ഇറങ്ങി. ജനപ്രിയന്റെ കാറിൽ ആശുപത്രിയിൽ എത്തി.
ആശുപത്രിയുടെ പടി കയറുമ്പോൾ പത്തുവയസ്സുകാരനായ കുട്ടിയുടെ കരച്ചിൽ കേൾക്കാം. അപ്പോൾ മുതൽ കുട്ടിയെ കാണുംവരെ ലേഖയുടെ മുഖത്തെ വിക്ഷുബ്ധതയും ചേഷ്ടകളും.. മകനെ കണ്ട ശേഷം ഉള്ള ചേർത്തുപിടിക്കലും ഒക്കെ കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ്മ വന്നു. ഒരു സംഭവവും.
പണ്ട് ഞാൻ സൈക്കിൾ ചവിട്ടി തുടങ്ങിയ കാലം. ചെറിയ ക്ലാസ്സിൽ പഠിക്കുന്ന എന്നെയും കൊണ്ട് മൂന്നു വയസ്സ് മൂത്ത ചേട്ടൻ പരിശീലനം തരാൻ ഒരു യാത്ര പോവുകയാണ്. രണ്ടു സൈക്കിളിൽ വരേണിക്കൽ ഭാഗത്തേക്ക് പോകുമ്പോൾ ഒരു വളവിൽ വച്ച് "ഇടതു സൈഡ് ആണ് നമ്മുടേത്‌ നീ അങ്ങനെ പോകണം" എന്നൊക്കെ പറഞ്ഞു അണ്ണൻ എന്റെ വലതു വശത്ത് കൂടെ തിരിഞ്ഞു. കൃത്യം ആ സമയത്ത് വളരെ വേഗത്തിൽ വന്ന ഒരു സൈക്കിൾ അണ്ണന്റെ സൈക്കിളുമായി കൂട്ടിയിടിച്ചു ഇരുവരും വീണു. അപ്പോൾ മുതൽ അണ്ണന് എന്താ സംഭവിച്ചത് എന്നൊന്നും ഓർമ്മയില്ല. എന്നാൽ മറ്റു കുഴപ്പമൊന്നുമില്ല. "എനിക്ക് കുഴപ്പമൊന്നുമില്ല.. വീട്ടിൽ പോകാം" എന്നു പറഞ്ഞു തിരികെ പോയി. എന്നാൽ പോകും വഴി എന്നോട് ചോദിക്കുന്നുണ്ട്.., "എടാ നമ്മൾ എവിടെ പോയതാ..? എനിക്കെന്താ പറ്റിയത്" എന്നൊക്കെ. ആകെ പേടിച്ച ഞാൻ വീട്ടിലെത്തിയ പാടെ അമ്മയോട് കാര്യമെല്ലാം പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള ഒരു ഹോമിയോ ചികിത്സകന്റെ വീട്ടിലേക്കു പോയി.
അദ്ദേഹം വിശദമായി പരിശോധിച്ച്. മരുന്ന് കൊടുത്തു. പെട്ടെന്ന് അണ്ണൻ അദ്ദേഹത്തിന്റെ മുറിയിൽ.. (നല്ല ഭംഗിയായി സജ്ജീകരിച്ചിട്ടുള്ള മുറിയാണ്.) ശർദ്ദിച്ചു. നല്ല മാർബിൾ തറ. വീടിന്റെ മുന്നിലുള്ള സ്വീകരണമുറിയാണ്‌. അത്രനേരവും അണ്ണനെ ചേർത്തു പിടിച്ചിരുന്ന അമ്മ അണ്ണനെ കസേരയിലേക്ക് ചാരിയിരുത്തി എന്നെ അണ്ണനോട് ചേർത്തിരുത്തി. പിന്നീട് പുറത്തു പോയി ഒരു ബ
ക്കറ്റ് എടുത്തുകൊണ്ടു വന്നു നിലത്തിരുന്നു കൈകൾകൊണ്ട് ആ ശർദ്ദിൽ മുഴുവൻ കോരി. തുണിയെടുത്ത് നിലംതുടച്ചു അവിടെ നിന്നുതന്നെ ഡെറ്റോൾ വാങ്ങി തുടച്ചു വൃത്തിയാക്കി.
മുപ്പതോളം വർഷങ്ങൾക്കു മുൻപ് നടന്ന ഈ സംഭവം പലപ്പോഴും മനസ്സിൽ ഉയരും. ഒരു അമ്മ എപ്പോഴും അങ്ങനെയാവും. സ്വന്തം കുഞ്ഞിനു ഒരു പ്രശ്നം എന്നു കേൾക്കുമ്പോൾ എല്ലാ അമ്മമാരുടെയും ഭാവം ഒന്ന് തന്നെയാവും. അവരുടെ ക്രിയാത്മകത ഉണരും. എനിക്കറിയാം ഇന്നും എനിക്ക് നൊന്താൽ.. എന്റെ സഹോദരങ്ങൾക്കു നൊന്താൽ എന്റെ അമ്മയ്ക്കും നോവും. എല്ലാ അമ്മമാരും അങ്ങനെ തന്നെയാണ്. എല്ലാ അമ്മമാർക്കും ഒരേ ഭാവമാണ്.. ഒരേ മുഖവും.. നമിക്കുന്നു എല്ലാ അമ്മമാരെയും.

No comments:

Post a Comment