Monday, September 15, 2014

ഗുണപ്പെടാതെ ഒരു തിരിച്ചറിവ്

ഡിഗ്രീ പഠന കാലത്ത് ചില സുഹൃത്തുക്കളുമൊത്തു ഏതെങ്കിലും ഒഴിഞ്ഞ ക്ലാസ്സുമുറിയിൽ സേവ്യർ പാട്ടും കവിതയുമൊക്കെയായി കൂടാറുണ്ടായിരുന്നു. അയാൾ കുത്തിക്കുറിക്കുന്ന വരികൾക്ക് ആസാദ് എന്ന സുഹൃത്ത് ഈണം നല്കി പാടും. അല്ലാത്ത പാട്ടുകളും ആവശ്യക്കാരുടെ അപേക്ഷപ്രകാരം ആസാദ് പാടും.
അന്ന് കോളേജിനു പുറത്തുള്ള പലരും അവരുടെ കോളേജിൽ കയറിയിറങ്ങാറുണ്ടായിരുന്നു. ചിലരൊക്കെ അവരുടെ ഈ സംഗീത മേളയിൽ തൽപ്പരരായി ഒപ്പം കൂടും. അങ്ങനെ സ്ഥിരമായി വന്നിരുന്ന ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. രാജു. ഇയാൾക്ക് നല്ല സാഹിത്യാഭിരുചി ഒക്കെയുണ്ട്. കുറച്ചു നാളുകൾ കൊണ്ട് സേവ്യറും ആസാദുമൊക്കെയായി ഇദ്ദേഹം നല്ല സൗഹൃദം സ്ഥാപിച്ചു.
കൂടുതൽ പരിചയപ്പെട്ടപ്പോൾ ഉന്നത നിലവാരമുള്ള ഒരു സ്കൂളിൽ പത്താം ക്ലാസ് വരെ നന്നായി പഠിച്ചിരുന്ന ആളായിരുന്നു എന്നും അതിനു ശേഷം നാട് വിട്ടു ബോംബയ്ക്ക് പോയി പല പല പണികളും ചെയ്തു എന്നും അറിഞ്ഞു. ഹോട്ടലിൽ എച്ചിലെടുക്കുന്ന പണി മുതൽ ഒടുവിൽ കള്ളക്കടത്തുകാരുടെ സംഘങ്ങളിൽ വരെ എത്തിയ രാജു വളരെ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. ബോംബയിൽ നിന്ന് അടുത്ത കാലത്താണ് രാജു നാട്ടിലെത്തിയത്.
സേവ്യറും സുഹൃത്തുക്കളും ഇയാളെ ഉപദേശിച്ചു നന്നാക്കാം എന്ന ധാരണയിൽ ഇയാളുമായി കൂടുതൽ അടുത്തു. നല്ല രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ഒക്കെ ചെയ്യുന്ന ഇയാൾ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള കുഴപ്പങ്ങളിൽ പെട്ടുപോയത് എന്ന് മനസ്സിലായില്ല. എന്തായാലും നാട്ടിൽ എന്തെങ്കിലും ചെയ്തു ഇനിയുള്ള കാലം നന്നായി മുന്നോട്ടു പോകാം എന്നൊരു മനോഭാവം അയാളിൽ ഉണ്ടാക്കിയെടുക്കാൻ ഈ സൌഹൃദത്തിനു കഴിഞ്ഞു.
നല്ല ബന്ധം ആയെങ്കിലും ഒരിക്കലും രാജു ഇവരെയൊന്നും വീട്ടിലേക്കു ക്ഷണിച്ചിരുന്നില്ല.
ഒരു ദിവസം രാജുവിന് അത്ഭുതമായി ഒരു  മിന്നൽ സന്ദർശനം നടത്താമെന്ന ധാരണയിൽ സേവ്യർ ഇയാളുടെ വീട് തിരക്കി പോയി. ഊഹം വച്ചും ചിലരോട് ചോദിച്ചും രാജുവിന്റെ വീട്ടിലേക്കു നീങ്ങി. വഴിയിൽ കണ്ട പലരും അവജ്ഞയോടെ നോക്കുന്നത് എന്തിനെന്നു മനസ്സിലായില്ല. രാജുവിന്റെ വീടിനു ചുറ്റും പ്ലാസ്റിക് കൊണ്ട് ഒരു വേലി മറച്ചു കെട്ടിയിട്ടുണ്ടായിരുന്നു. വീട്ടിൽ അപ്രതീക്ഷിതമായി എത്തിയ സുഹൃത്തിനെ കണ്ടു രാജു ഒന്ന് അമ്പരന്നു. വരാന്തയിൽ ഒരു സ്ത്രീ അങ്ങോട്ട്‌ തിരിഞ്ഞിരിക്കുന്നുണ്ടായിരുന്നു
.
"ആരാ അത്..?" സേവ്യർ രാജുവിനോട് ചോദിച്ചു.
"എന്റെ മമ്മി.." അടക്കം പറയുമ്പോലെ അവൻ അത് പറഞ്ഞപ്പോൾ വാക്കുകൾ വിറച്ചതും മുഖം കുനിഞ്ഞതും എന്തിനെന്നു മനസ്സിലായില്ല.
ഈ സംസാരം കേട്ട് ആ സ്ത്രീ തിരിഞ്ഞു നോക്കി. 'മമ്മീ..' എന്നു വിളിച്ചു പരിചയപ്പെടാൻ തുടങ്ങിയ സേവ്യർ പെട്ടെന്ന് ഒന്നറച്ചു. ആ മുഖം സേവ്യറെ വല്ലാതാക്കിക്കളഞ്ഞു. അക്കാലത്ത് അന്നാട്ടിലെ കുപ്രസിദ്ധയായ ഒരു വേശ്യ ആയിരുന്നു അത്. സന്ധ്യ മയങ്ങുമ്പോൾ നഗരത്തിലെ ഇരുൾത്തുരുത്തുകളിൽ  ഇവരെ സേവ്യർ കാണുമായിരുന്നു. കടകളിലുള്ള പലരും അർഥം വച്ച് സംസാരിക്കുന്നതും  ചിലർ ആട്ടിപ്പായിക്കുന്നതും ഒരിക്കൽ ഒരു കടയുടെ ഇടനാഴിയിൽ നിന്ന തന്നെ ഇവർ കണ്ണുകാണിച്ചു വിളിച്ചതും  സേവ്യർ വെറുപ്പോടെ ഓർത്തു. രാജുവിനെ തിരിഞ്ഞൊന്നു നോക്കാൻ മറന്നു തിരിച്ചിറങ്ങുമ്പോൾ എത്രയും വേഗം അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ...
രാജു എന്തുകൊണ്ട് ഇങ്ങനെയായി എന്നു സേവ്യർ തിരിച്ചറിഞ്ഞു. പക്ഷെ പിന്നെയൊരിക്കലും അവനെ കണ്ടില്ല. ഒരിക്കൽ ഒരു കള്ളനോട്ടു കേസിലെ പ്രതികളുടെ ചിത്രം പത്രങ്ങളിൽ കണ്ടപ്പോൾ തിരിച്ചറിഞ്ഞു രാജുവിന്റെ മുഖം.
ഇന്ന് വർഷങ്ങൾക്കു ശേഷം താൻ രാജുവിനോട് അന്ന് ചെയ്തത് തെറ്റായിരുന്നോ എന്നൊരു കുറ്റബോധം മനസ്സിനെ ഇടയ്ക്കിടെ കരളാറുണ്ട്‌.. ഒരു പക്ഷെ അന്ന് രാജുവിനെ ഉപേക്ഷിക്കാതെ കൂടെ കൂട്ടിയിരുന്നെങ്കിൽ ആ മിടുക്കനായ ആ ചെറുപ്പക്കാരന്റെ വിധി മറ്റൊന്നാവുമായിരുന്നേനേ... വിധിയെ തടുക്കാൻ ആർക്കു കഴിയും....?

Friday, August 22, 2014

ഒരു ചോദ്യം.

ഡിഗ്രി പഠനകാലം. നല്ല മഴയുള്ള ഒരു ദിവസം. കായംകുളം ബസ് സ്റ്റാന്‍റില്‍ നിന്നും പുറത്തിറങ്ങി ശ്രീദേവി ഹോട്ടലിനു മുന്നില്‍ ശശിയണ്ണന്‍റെ കടയോടുചേര്‍ന്ന് മഴനനയാതെ നില്‍ക്കുകയാണ്. അപ്പോഴാണ് സഹപാഠി ആലീസ് കുടയും ചൂടി നടന്നുവരുന്നത് കണ്ടത്. അതീവസുന്ദരിയായ ആലീസിന്‍റെ നാട് കണ്ണൂര്‍ ഭാഗത്തെവിടെയോ ആണ്. ഇവിടെ ഒരു ബന്ധുവിനൊപ്പം നിന്നാണ് പഠിക്കുന്നത്. മറ്റെന്തോ കോഴ്സ് കഴിഞ്ഞുവന്നതിനാലാവാം ഞങ്ങളേക്കാള്‍ ഒന്നുരണ്ടു വയസ്സ് കൂടുതലായിരുന്നു ആലീസിന്. കൂടാതെ സ്ഥിരം വേഷം സാരിയും. (രാജീവേട്ടന്‍റെ പ്രണയിനിയുമായിരുന്നു കക്ഷി)
എന്നെ കണ്ടപ്പോള്‍ 'വരുന്നോടാ..' എന്ന് കണ്ണുകൊണ്ടൊരു ചോദ്യം. ഹോ എന്താ സന്തോഷം. ശശിയണ്ണന്‍റെ വളിച്ച കമന്‍റ് തട്ടിത്തെറിപ്പിച്ചുകൊണ്ട് ഞാന്‍ ഓടി ആലീസിന്‍റെ കുടയില്‍ കയറി.
സ്റ്റാന്‍റില്‍ നിന്നും ഒരു കിലോമീറ്ററിനു മേല്‍ ദൂരമാണ് കോളേജിലേക്ക്. മഴയൊക്കെ ആസ്വദിച്ച് ഞങ്ങള്‍ കോളേജിന്‍റെ പടി കടന്നു. മഴനനഞ്ഞു കടന്നുവരുന്ന കുട്ടികള്‍ക്കിടെ ഞങ്ങളും മുങ്ങി. എന്‍റെ അന്നത്തെ സ്ഥിരം വേഷമായിരുന്ന ഒറ്റമുണ്ടും ഷര്‍ട്ടും കുടഞ്ഞു നേരെയാക്കി ക്ലാസിലേക്ക് നടക്കുമ്പോള്‍ മുകളില്‍ നിന്നും പടികളിറങ്ങി വരുന്ന പെണ്‍കുട്ടികളിലൊരാള്‍ 'പോകല്ലേ.. പോകല്ലേ..' എന്ന് പറഞ്ഞുകൊണ്ട് ഓടിയടുത്തുവന്നു.
പ്രീഡിഗ്രി കുട്ടികളാണ്. എന്താണു കാര്യമെന്നു മനസ്സിലാകും മുന്‍പേ എന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റിലേക്ക് നാലായി മടക്കിയ ഒരു പേപ്പര്‍ ഇട്ടു. ഷീജ തന്നതാണ് എന്നും പറഞ്ഞിട്ട് ആ കുട്ടി തിരികെയോടി.
ഷീജയെ നന്നായി അറിയാമായിരുന്നു. അജിത്തും വിജിയും തമ്മില്‍ പ്രണയസല്ലാപങ്ങള്‍ നടത്തുമ്പോള്‍ അതിനു കൂട്ടായി ‍ഞാന്‍ ചിലപ്പോള്‍ ഉണ്ടാകും. അപ്പോള്‍ ഷീജയും കൂടെ കൂടാറുണ്ടായിരുന്നു. പലതവണ ഇങ്ങനെ കണ്ട് തമാശകളും കഥകളുമൊക്കെ പറഞ്ഞ് അടുപ്പമായിരുന്നു. (അജിത്തിനും വിജിക്കും ഇപ്പോള്‍ മക്കള്‍ രണ്ട്. മൂത്ത മകള്‍ വിവാഹപ്രായമായിട്ടുണ്ടാവും. അതോ വിവാഹം കഴിഞ്ഞോ എന്നും അറിയില്ല.)
എന്തായാലും അതൊരു പ്രണയക്കുറിപ്പായിരുന്നു. പക്ഷേ നേരത്തേ തന്നെ ഒരു പ്രണയം തലയ്ക്കു പിടിച്ചിരുന്നതിനാല്‍ എനിക്ക് പ്രതികരിക്കാന്‍ ആകുമായിരുന്നില്ല. അടുത്ത ദിവസം ഷീജയെ കണ്ടപ്പോള്‍ ഞാന്‍ അയാളോടു കാര്യങ്ങള്‍ പറഞ്ഞു. കുറെ സങ്കടം ആ മുഖത്തു കണ്ടു. പക്ഷേ ഒന്നും പറഞ്ഞില്ല.
ഏതാനും ആഴ്ച്ചകള്‍ക്കു ശേഷം കോളേജ് അടച്ചു. പിന്നെ അയാളെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഡിഗ്രി അവസാനവര്‍ഷം പകുതി കഴിഞ്ഞ ഒരു ദിവസം ഷീജ എന്നെ തേടി കോളേജില്‍ വന്നു. കൈയില്‍ ഒരു കല്യാണക്കുറിയുമായി. പക്ഷേ ഒട്ടും സന്തുഷ്ടയായിരുന്നില്ല അയാള്‍. ഇഷ്ടമല്ലാത്ത വിവാഹമാണ്, വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിക്കൊടുക്കുകയാണ് എന്നൊക്കെ പറഞ്ഞു. തിരികെ പോകുമ്പോള്‍ നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കുന്നതു കണ്ടു. ഒരു പ്രയോജനവുമില്ലാത്ത ഒരു നെടുവീര്‍പ്പ് പൊഴിക്കാനേ എനിക്കായുള്ളൂ.
വര്‍ഷങ്ങളേറെ കഴിഞ്ഞു. തെയിലക്കച്ചവടവുമായി കറങ്ങിനടന്ന കാലത്ത് ഒരു ദിവസം കായംകുളത്ത് കോണ്‍ഗ്രസ് ഓഫീസിനു മുന്നിലുള്ള പാന്‍ കടയില്‍ നിന്നും ഒരു മുറുക്കാന്‍ വാങ്ങി ചവച്ചുകൊണ്ടു തിരിഞ്ഞത് ഷീജയുടെ മുന്നിലേക്കാണ്. ഒരു പക്ഷേ പഴയ ഷീജയുടെ നിഴല്‍രൂപത്തിലേക്ക്. നല്ല പുഷ്ടിയുള്ള ശരീരമായിരുന്നു അയാളുടേത്. ഇപ്പോള്‍ മെലിഞ്ഞുണങ്ങിയ ഒരു രൂപം. നാലഞ്ചു വയസ്സുള്ള ഒരു കുട്ടിയും കൂടെയുണ്ട്.
'ഏയ് ഷീജ...' ഞാന്‍ വിളിച്ചപ്പോഴാണ് അയാള്‍ എന്നെ കണ്ടത്.
'ആ പ്രദീപേട്ടാ..., എന്താ ഇവിടെ..? ഇപ്പോള്‍ എന്തു ചെയ്യുവാ..?' ശാന്തമായ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.
ഞാന്‍ കാര്യങ്ങളൊക്കെ പറഞ്ഞു. ഒടുവില്‍ അയാളോട് വിശേഷങ്ങള്‍ ചോദിച്ചു. ഷീജ പറഞ്ഞ കാര്യങ്ങള്‍ ഒട്ടും സുഖകരമായിരുന്നില്ല. ഭര്‍ത്താവിന്‍റെ മദ്യപാനം, മര്‍ദ്ദനങ്ങള്‍, ഒടുവില്‍ ഇപ്പോള്‍ ഭര്‍ത്താവ് കായംകുളം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ കിടപ്പാണ്. കരള്‍ രോഗം ബാധിച്ച് ഏതാണ്ട് അവശനായ അവസ്ഥയില്‍. കശുവണ്ടിഫാക്ടറിയില്‍ ജോലിക്കു പോകേണ്ടിവന്ന ഷീജയുടെ ദുരവസ്ഥ. ഒരക്ഷരം തിരികെ മിണ്ടാനാകാതെ ഞാന്‍ നിന്നു.
ഒടുവില്‍ യാത്ര പറഞ്ഞു പിരിയുമ്പോള്‍ എന്നോടായി ഒരു ചോദ്യം, 'പ്രദീപേട്ടന്‍റെ അന്നത്തെ അയാള്‍ വേറെ കല്യാണം കഴിച്ചത് അറിഞ്ഞിരുന്നല്ലോ അല്ലേ...?' എന്തിനെന്നറിയാത്ത ഒരു പിടച്ചില്‍ ഇന്നും ആ ചോദ്യം അവശേഷിപ്പിക്കുന്നു.

Thursday, July 3, 2014

എന്റെ വില്ല്യം; അയ്യപ്പനും.


മൂന്നാം ക്ലാസ്സിൽ പാതി ആയപ്പോഴാണ് അരൂർ ഗവ.യു.പി. സ്കൂളിൽ ചേരുന്നത്. അന്ന് അമ്മ അവിടെ അധ്യാപിക ആയിരുന്നു. ഞാനും അമ്മയും സ്കൂളിനു ഏതാണ്ട് അര കിലോമീറ്റർ ദൂരെയുള്ള ഒരു വീട്ടിലാണ് താമസിച്ചിരുന്നത്.
അന്ന് ഞങ്ങളുടെ വീടിനു തൊട്ടടുത്ത വീട്ടിൽ എന്റെ പ്രായമുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. വില്ല്യം. ഞങ്ങൾ ഒരേ ക്ലാസ്സിൽ ആയിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന അവന്റെ വീട്ടുകാരുടെ പ്രധാന വരുമാന മാർഗ്ഗം കയറു പിരിക്കൽ ആയിരുന്നു. ഇന്നത്തേതു പോലെ വരവു ചകിരി പിരിക്കുകയല്ല. പല സ്ഥലത്ത് നിന്നും തൊണ്ട് സംഘടിപ്പിച്ചു വീടിനടുത്തുള്ള കുളത്തിൽ ഇടും. അത് അഴുകി പരുവമാകുമ്പോൾ എടുത്തു തല്ലി ചകിരിയാക്കി അത് പിരിച്ചു കയർ ഉണ്ടാക്കി കടകളിൽ കൊണ്ടുപോയി വിൽക്കും.
അരൂർ ക്ഷേത്രത്തിൽ ഉത്സവം വരുമ്പോൾ വില്ല്യം കപ്പലണ്ടി(നിലക്കടല) വിൽക്കും. അത് വിൽക്കുമ്പോൾ അവൻ അസ്സൽ ഒരു കച്ചവടക്കാരനായി രൂപാന്തരപ്പെടും. പത്തു പൈസ, നാലണ, അമ്പതു പൈസ എന്നിങ്ങനെ പല വിലയ്ക്കുള്ള പ്രത്യേകം പൊതികൾ കയ്യിൽ ഉണ്ടാവും. എല്ലാം കൂടെ ഒരു ചെറിയ കുട്ടയിൽ ഇട്ടുകൊണ്ട്"അണ്ട്യെ... പ്പൽണ്ട്യെ.." എന്നൊരു പ്രത്യേക താളത്തിൽ വിളിച്ചുപറഞ്ഞു കൊണ്ടാവും നടപ്പ്. ചിലപ്പോൾ ഞാനും അവനൊപ്പം കൂടും.
അക്കാലത്ത് ഞാൻ ഒരു വലിയ അയ്യപ്പഭക്തനാണ്. ഒരിക്കൽ എവിടെ നിന്നോ അയ്യപ്പൻറെ ചിത്രമുള്ള ഒരു ലോക്കറ്റ് എനിക്ക് എവിടെ നിന്നോ കിട്ടി. ഞാൻ ഇത് സ്ഥിരം കൊണ്ടുനടക്കും. ഭക്ഷണം കഴിക്കുമ്പോൾ ലോക്കറ്റും അരികില വച്ച് അതിനു മുന്പിലും ഒരു ചെറിയ പാത്രത്തിൽ ചോറും കറികളും വയ്ക്കും. ഞാൻ കഴിച്ചു കഴിയുമ്പോൾ അയ്യപ്പൻറെ പങ്കും കഴിക്കും.
നാലാം ക്ലാസ്സിലെ പരീക്ഷ തീരുന്ന ദിവസം വില്ല്യം എന്നോട് പറഞ്ഞു, "എടാ നീ പരീക്ഷ കഴിഞ്ഞു നാട്ടിൽ പോകില്ലേ..? നിന്റെ അയ്യപ്പനെ എനിക്ക് തന്നിട്ട് പോകാമോ..? നീ രണ്ടു മാസം കഴിഞ്ഞല്ലേ വരൂ..? നിന്റെ ഓർമ്മയ്ക്ക്ഞാൻ അത് സൂക്ഷിച്ചു വയ്ക്കാം."
എന്റെ പ്രിയ സുഹൃത്തല്ലേ. തീരെ മനസ്സില്ലായിരുന്നു അത് കൊടുക്കാൻ. പക്ഷെ അവനോടു പറ്റില്ല എന്ന് പറയാനും വയ്യ. ഒടുവില ഞാൻ അത് കൊടുത്തു. അവൻ ഭദ്രമായി അത് വീട്ടിൽ കൊണ്ടുപോവുകയും ചെയ്തു.
രാത്രി അയ്യപ്പന് ചോറ് കൊടുക്കാതെ എനിക്ക് ഉണ്ണാൻ കഴിയുന്നില്ല.
"എന്താടാ നിനക്ക് ചോറ് വേണ്ടേ..?" അമ്മ ചോദിക്കുകയും ദേഷ്യപ്പെടുകയും വടി എടുക്കുകയുമൊക്കെ ചെയ്തപ്പോൾ ഞാൻ അല്പ്പം ഊണ് കഴിച്ചെന്നു വരുത്തി. നേരത്തെ ഉറങ്ങാൻ കിടന്നു. പിറ്റേ ദിവസം രാവിലെ നാട്ടിൽ പോകാനുള്ള ഒരുക്കങ്ങളിലാണ് അമ്മ.
രാത്രി എപ്പോഴോ ഞാൻ അയ്യപ്പനെ സ്വപ്നം കണ്ടുണർന്നു. ഭയങ്കര കരച്ചിലും ബഹളവുമായി. അമ്മയും കുറെ വിഷമിച്ചു. അമ്മയോട് അപ്പോഴാണ്ഞാൻ കാര്യങ്ങൾ പറയുന്നത്..സാരമില്ല നമുക്ക് രാവിലെ അത് വാങ്ങാം എന്നൊക്കെ പറഞ്ഞു അമ്മ സമാധാനിപ്പിച്ചു.
പിറ്റേന്നു വെളുപ്പിന് ന്ന്ജനും അമ്മയും കൂടെ വില്ല്യമിന്റെ വീട്ടിൽ പോയി. അമ്മ അവിടത്തെ അമ്മയോടും അവനോടും കാര്യങ്ങൾ പറഞ്ഞു. എന്റെ പ്രശ്നങ്ങൾ മനസ്സിലായ അവനും അമ്മയും കൂടെ അയ്യപ്പനെ എനിക്ക് തിരികെ തന്നു. ഞാൻ അവനോടു കണ്ണീരോടെ യാത്ര പറഞ്ഞു തിരികെ പോന്നു. പക്ഷെ അപ്പോൾ മുതൽ മനസ്സിൽ ഭയങ്കര വിഷമവും. നാട്ടിലേക്കുള്ള യാത്രയിലും ഞാൻ ആകെ വിഷണ്ണൻ ആയിരുന്നു.
നാട്ടിൽ എത്തിയപ്പോൾ അമ്മുമ്മയും അപ്പുപ്പനും എന്റെ വിഷമത്തെ കുറിച്ച് ചോദിച്ചു. അമ്മ എല്ലാം വിശദമായി പറഞ്ഞു.
"സാരമില്ല മോനെ ചുനക്കര അമ്പലത്തിലെ ആറാട്ട്അടുത്ത ദിവസമാ.. നമുക്ക് നല്ലൊരു അയ്യപ്പനെ വാങ്ങാം എന്നിട്ട് പോകുമ്പോൾ അവനു കൊടുക്കാം." അമ്മുമ്മ എന്നെ സമാധാനിപ്പിച്ചു.
അടുത്ത ദിവസം അത് വാങ്ങുകയും ചെയ്തു. പിന്നെ എത്രയും പെട്ടെന്ന് എനിക്ക് വില്ല്യമിന്റെ അടുത്ത് എത്താൻ ധൃതി ആയിരുന്നു. എങ്ങനെയൊക്കെയോ അവധിക്കാലം തള്ളിവിട്ടു.
നാട്ടിൽ നിന്നും തിരികെയുള്ള യാത്രയിൽ ഞാൻ വളരെ ഉൽസാഹവാൻ ആയിരുന്നു. എത്രയും പെട്ടെന്ന് വില്യമിനെ കാണാനുള്ള മോഹം. അവനുവേണ്ടി കരുതിയ അയ്യപ്പനെ ഞാൻ യാത്രയിലുടനീളം നിലത്തുവയ്ക്കാതെ ചേർത്തുപിടിച്ചിരുന്നു.
വീട്ടിലെത്തിയ ഉടൻ അമ്മയോട് പറഞ്ഞിട്ട് ഞാൻ വില്ല്യമിന്റെ വീട്ടിലേക്കു ഓടി. അവിടെ പതിവില്ലാത്ത ചിലരും ഉണ്ടായിരുന്നു. വില്യമിനെ ഞാൻ അവിടെയെല്ലാം തേടി. കണ്ടില്ല. ഒടുവിൽ നേരെ അവരുടെ അടുക്കളയിലേക്കു കയറി. അവന്റെ അമ്മയെ തേടി.
അവിടെ ഞാൻ കണ്ടു ഒരു ജഡം പോലെ കരി പുരണ്ട ഭിത്തിയോട് ചേർന്ന്വെറും നിലത്തു കിടക്കുന്നു അമ്മ. എനിക്കെന്തോ ദുശ്ശങ്ക തോന്നി. എങ്കിലും വിളിച്ചു, "അമ്മെ.. അമ്മെ.. വില്ല്യം എന്തെ..? ഞാൻ അവനു കൊണ്ടുവന്നതാ ഇത്..."
ഭ്രാന്തു പിടിച്ചതുപോലെ പൊട്ടിക്കരഞ്ഞുകൊണ്ട് അവർ എണീറ്റ്എന്നെ വാരിപ്പുണർന്നു. എന്റെ കയ്യിൽ നിന്നും അയ്യപ്പനെ അവർ വാങ്ങിയില്ല.. എന്റെ മുഖത്ത് ഒരുപാട് ഉമ്മകൾ തന്നുകൊണ്ട് അവർ എങ്ങിപ്പറഞ്ഞു..
"പോയി മോനെ... നിന്റെ വില്ല്യം പോയി..." ഒന്നും മനസ്സിലാകാതിരുന്ന എന്നെ ആരൊക്കെയോ അവരുടെ കയ്യിൽ നിന്നും പിടിച്ചു മാറ്റി. ഞാൻ അമ്പരപ്പോടെ വീട്ടിലേക്കു ഓടി.
വീട്ടിൽ ചെന്നപ്പോഴേക്കും അമ്മ കാര്യങ്ങൾ അറിഞ്ഞു കഴിഞ്ഞിരുന്നു. എന്നോ ഒരു തുരുമ്പിച്ച ആണി അവന്റെ കാലിൽ കൊണ്ടിരുന്നു. ആരും ശ്രദ്ധിച്ചില്ല. കുറെ ദിവസങ്ങളായി അവനു പനിയായിരുന്നു. എന്തോ കഷായമൊക്കെ കൊടുത്തുകൊണ്ടിരുന്നു. പക്ഷെ മൂന്നുനാലു ദിവസങ്ങൾ മുൻപ് ഒരു വെളുപ്പിന് അവൻ മരിച്ചു.
ഇപ്പോഴും അയ്യപ്പനെ ഓർക്കുമ്പോൾ മനസ്സിൽ നിറയുന്നത് എന്റെ കുഞ്ഞു വില്ല്യം ആണ്. എന്റെ മനസ്സിൽ.. മിഴിക്കോണിൽ ഒരു നീർത്തുള്ളിയായി എന്നുമുണ്ട് എന്റെ വില്ല്യം. എന്റെ കുഞ്ഞു വില്ല്യം.

അമ്മ

കഴിഞ്ഞ ദിവസം ഓഫീസിലെ സഹപ്രവർത്തക ചന്ദ്രലേഖയുടെ മകൻ സ്കൂളിൽ വച്ച് കളിച്ചു വീണു തലയിൽ മുറിവ് പറ്റിയതായി അധ്യാപികയുടെ ഫോണ്‍ വന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു എന്നു പറഞ്ഞപ്പോൾ പൊതുവെ സെന്റിമെന്റൽ ആയ ലേഖ കരച്ചിലിന്റെ വക്കിൽ എത്തി. എങ്കിൽ പിന്നെ ഒപ്പം പോകാം എന്നു പറഞ്ഞു ഞാനും ജനപ്രിയനും കൂടെ ഇറങ്ങി. ജനപ്രിയന്റെ കാറിൽ ആശുപത്രിയിൽ എത്തി.
ആശുപത്രിയുടെ പടി കയറുമ്പോൾ പത്തുവയസ്സുകാരനായ കുട്ടിയുടെ കരച്ചിൽ കേൾക്കാം. അപ്പോൾ മുതൽ കുട്ടിയെ കാണുംവരെ ലേഖയുടെ മുഖത്തെ വിക്ഷുബ്ധതയും ചേഷ്ടകളും.. മകനെ കണ്ട ശേഷം ഉള്ള ചേർത്തുപിടിക്കലും ഒക്കെ കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ്മ വന്നു. ഒരു സംഭവവും.
പണ്ട് ഞാൻ സൈക്കിൾ ചവിട്ടി തുടങ്ങിയ കാലം. ചെറിയ ക്ലാസ്സിൽ പഠിക്കുന്ന എന്നെയും കൊണ്ട് മൂന്നു വയസ്സ് മൂത്ത ചേട്ടൻ പരിശീലനം തരാൻ ഒരു യാത്ര പോവുകയാണ്. രണ്ടു സൈക്കിളിൽ വരേണിക്കൽ ഭാഗത്തേക്ക് പോകുമ്പോൾ ഒരു വളവിൽ വച്ച് "ഇടതു സൈഡ് ആണ് നമ്മുടേത്‌ നീ അങ്ങനെ പോകണം" എന്നൊക്കെ പറഞ്ഞു അണ്ണൻ എന്റെ വലതു വശത്ത് കൂടെ തിരിഞ്ഞു. കൃത്യം ആ സമയത്ത് വളരെ വേഗത്തിൽ വന്ന ഒരു സൈക്കിൾ അണ്ണന്റെ സൈക്കിളുമായി കൂട്ടിയിടിച്ചു ഇരുവരും വീണു. അപ്പോൾ മുതൽ അണ്ണന് എന്താ സംഭവിച്ചത് എന്നൊന്നും ഓർമ്മയില്ല. എന്നാൽ മറ്റു കുഴപ്പമൊന്നുമില്ല. "എനിക്ക് കുഴപ്പമൊന്നുമില്ല.. വീട്ടിൽ പോകാം" എന്നു പറഞ്ഞു തിരികെ പോയി. എന്നാൽ പോകും വഴി എന്നോട് ചോദിക്കുന്നുണ്ട്.., "എടാ നമ്മൾ എവിടെ പോയതാ..? എനിക്കെന്താ പറ്റിയത്" എന്നൊക്കെ. ആകെ പേടിച്ച ഞാൻ വീട്ടിലെത്തിയ പാടെ അമ്മയോട് കാര്യമെല്ലാം പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള ഒരു ഹോമിയോ ചികിത്സകന്റെ വീട്ടിലേക്കു പോയി.
അദ്ദേഹം വിശദമായി പരിശോധിച്ച്. മരുന്ന് കൊടുത്തു. പെട്ടെന്ന് അണ്ണൻ അദ്ദേഹത്തിന്റെ മുറിയിൽ.. (നല്ല ഭംഗിയായി സജ്ജീകരിച്ചിട്ടുള്ള മുറിയാണ്.) ശർദ്ദിച്ചു. നല്ല മാർബിൾ തറ. വീടിന്റെ മുന്നിലുള്ള സ്വീകരണമുറിയാണ്‌. അത്രനേരവും അണ്ണനെ ചേർത്തു പിടിച്ചിരുന്ന അമ്മ അണ്ണനെ കസേരയിലേക്ക് ചാരിയിരുത്തി എന്നെ അണ്ണനോട് ചേർത്തിരുത്തി. പിന്നീട് പുറത്തു പോയി ഒരു ബ
ക്കറ്റ് എടുത്തുകൊണ്ടു വന്നു നിലത്തിരുന്നു കൈകൾകൊണ്ട് ആ ശർദ്ദിൽ മുഴുവൻ കോരി. തുണിയെടുത്ത് നിലംതുടച്ചു അവിടെ നിന്നുതന്നെ ഡെറ്റോൾ വാങ്ങി തുടച്ചു വൃത്തിയാക്കി.
മുപ്പതോളം വർഷങ്ങൾക്കു മുൻപ് നടന്ന ഈ സംഭവം പലപ്പോഴും മനസ്സിൽ ഉയരും. ഒരു അമ്മ എപ്പോഴും അങ്ങനെയാവും. സ്വന്തം കുഞ്ഞിനു ഒരു പ്രശ്നം എന്നു കേൾക്കുമ്പോൾ എല്ലാ അമ്മമാരുടെയും ഭാവം ഒന്ന് തന്നെയാവും. അവരുടെ ക്രിയാത്മകത ഉണരും. എനിക്കറിയാം ഇന്നും എനിക്ക് നൊന്താൽ.. എന്റെ സഹോദരങ്ങൾക്കു നൊന്താൽ എന്റെ അമ്മയ്ക്കും നോവും. എല്ലാ അമ്മമാരും അങ്ങനെ തന്നെയാണ്. എല്ലാ അമ്മമാർക്കും ഒരേ ഭാവമാണ്.. ഒരേ മുഖവും.. നമിക്കുന്നു എല്ലാ അമ്മമാരെയും.

Wednesday, July 2, 2014

ജീവൻ; അണയുവോളം അഗ്നി.

തീ പടരും സ്വപ്‌നങ്ങൾ
ഭ്രമ ചടുലം ബോധം.
ഉന്മത്തം നോവ്‌.
കഥ പറയും
അർബുദ വിത്തുകൾ.
വാ പിളർന്ന്,
അഗ്നിയെ വിഴുങ്ങും
തമോഗർത്തം.
നിസ്സഹായം
ക്ഷണികം
ഈ പ്രചണ്ഡാനലൻ.
ചണ്ഡം
ജ്വലിക്കുവോളം മാത്രം !
പിന്നെ ശാന്തം.

Monday, June 23, 2014

ചാരിത്ര്യത്തിന്റെ മറുവശം

നല്ല മഴയുള്ള ഒരു അവധി ദിവസം ഉച്ച കഴിഞ്ഞപ്പോഴാണ് മനുവിന്റെ താമസസ്ഥലത്തേക്ക് അഖിലും മറ്റു സുഹൃത്തുക്കളും എത്തിയത്. അഖിൽ അന്ന് കോളേജിലെ രാഷ്ട്രീയ നേതാവാണ്‌. സമ്പന്നനും. ഒപ്പമുള്ളവരിൽ ഒരാൾ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ അനുജൻ, രാജീവൻ. കൂടെയുള്ളതു ലാലു. എന്ത് തരികിടയ്ക്കും അഖിലിനൊപ്പം നിൽക്കുന്നവൻ.
"നീ വൈകിട്ട് നാട്ടിൽ പോകുന്നുണ്ടോ..?" അഖിലിന്റെ ചോദ്യം.
"ഇല്ലെടാ ഈയാഴ്ച പോകുന്നില്ല. എന്തെടാ..?" മനു അന്വേഷിച്ചു.
ഒരു ദിവസം അവധിയുണ്ടെങ്കിൽ മനു വീട് പിടിക്കാൻ നോക്കും. എന്നാൽ ഇന്ന് കുറച്ചു പാഠഭാഗങ്ങൾ നോക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതിനാൽ വാടകവീട്ടിൽ തന്നെ കഴിയാം എന്ന് കരുതിയിരിക്കുകയാണ്.
"എന്നാൽ ഞങ്ങൾ രാത്രീൽ വരാം. ഒരു പാർട്ടീം കൂടെ കാണും." സന്തോഷ ഭാവത്തിൽ അഖിൽ പറഞ്ഞു.
"ആരെടാ..?"
"അതൊന്നും നീയറിയേണ്ടാ. നീ ഇന്ന് രാത്രി പുതിയൊരു ജന്മത്തിനു തുടക്കം കുറിക്കുന്നു. അത്രേം കരുതിയാൽ മതി." ലാലു പരിഹാസച്ചിരിയോടെ പറഞ്ഞു. 
"പിന്നെ ഫുഡ്ഡൊക്കെ ഞങ്ങൾ കൊണ്ടുവരാം. നീ എങ്ങും പോകണ്ടാ.." രാജീവൻ കൂട്ടിച്ചേർത്തു.
എന്താണാവോ ഇവന്റെയൊക്കെ ഭാവം. മനു തല ചൊറിഞ്ഞു നിന്നപ്പോൾ അഖിലും സംഘവും രണ്ടു ബൈക്കുകളിലായി പുറത്തേക്കിറങ്ങി.
വീട് വാടകയ്ക്ക് എടുത്തത് തന്നെ അഖിലിന്റെ നിർബന്ധപ്രകാരമാണ്. വാടക കൊടുക്കുന്നതും അവൻ തന്നെ. പിന്നെ എപ്പോൾ എന്ത് ആവശ്യത്തിനും മനുവിനോടൊപ്പം അവൻ നിൽക്കാറുണ്ട്. നല്ലൊരു സുഹൃത്താണ് അവൻ. പിന്നെന്തിനു കൂടുതൽ ചിന്തിക്കണം. അവൻ പുസ്തകത്തിലേക്ക് തല പൂഴ്ത്തി.
രാത്രി എട്ടുമണിയായപ്പോൾ രാജീവനും ലാലുവും കൂടി ഒരു ബൈക്കിൽ എത്തി. പൊറോട്ട, ചിക്കൻ, ചപ്പാത്തി തുടങ്ങി വിഭവസമൃദ്ധമായ അത്താഴപ്പൊതിയും കരുതിയിരുന്നു. രാജീവനെ വിട്ടിട്ടു ലാലു തിരികെ പോയി.
"അഖിൽ എവിടെ രാജീവാ..?" മനു അന്വേഷിച്ചു.
"അവൻ ഒരു കക്ഷിയെ പൊക്കാൻ പോയേക്കുവാ. പത്തു മണി കഴിയുമ്പോൾ വരും." ചിരിയോടെ രാജീവൻ പറഞ്ഞു.
"ആരാടാ..? എന്തേലും തരികിട പരിപാടിയാണോ..?" മനുവിന് ആകാംക്ഷയായി.
"നീയൊന്നു മിണ്ടാതിരിക്ക്‌. നമുക്ക് രണ്ടെണ്ണം വിടാം. എന്റെ കയ്യിൽ സാധനമുണ്ട്. നീ വാ." രാജീവൻ മനുവിനെയും കൂട്ടി അടുക്കളയിലേക്കു കയറി.
ഒന്നും രണ്ടും പെഗ്ഗുകൾ വിഴുങ്ങി ഇരുവരും കലാ, സാഹിത്യ, രാഷ്ട്രീയ ചർച്ചകളിലേക്ക് കടന്നു. അതങ്ങനെ നീണ്ടു നീണ്ടു പോയി. ഏതാണ്ട് പതിനൊന്നു മണിയോടടുത്തപ്പോൾ ലാലു ബൈക്കിൽ മുറ്റത്തേക്ക്‌ വന്നു. ബൈക്ക് സ്റ്റാൻഡിൽ വച്ച ശേഷം അവൻ ഓടിക്കയറിവന്നു മുൻവശത്തുള്ള ലൈറ്റുകൾ ഓഫാക്കി. തൊട്ടു പിന്നാലെ അടുത്ത ബൈക്കിൽ അഖിലും വന്നു. അഖിലിനൊപ്പം ഒരു നിഴൽ പോലെ ഉണ്ടായിരുന്ന ആളെ അകത്തെത്തിയ ശേഷമാണ് മനു കാണുന്നത്. തലമൂടി സാരിയിട്ടിരുന്ന ഒരു സ്ത്രീ.
"എന്താടാ ഇത്..? എന്താ നിന്റെ ഭാവം..?" മനു ചൂടായി.
"നീയൊന്നും പറയേണ്ടാ. നീയിങ്ങു വാ." അഖിൽ അവനെ വിളിച്ചുകൊണ്ടുപോയി. "നീയിവിടിരിക്ക്. ഞങ്ങൾ മാറിമാറി നിനക്ക് കൂട്ടിരിക്കാം. അവൾക്കും."
മനു നേരെ അടുക്കളയിലേക്കു പോയി രാജീവൻ കൊണ്ട് വന്ന മദ്യം രണ്ടു മൂന്നു തവണ മടമടാന്നു കുടിച്ചു. പിന്നെ അവന്റെ വായനാ മുറിയിലേക്ക് പോയി.
മണിക്കൂറുകൾ കടന്നു പോയി. ഇടയ്ക്ക് ലാലു വന്നു അവനെ നോക്കിയിട്ട് പോയതും അവനറിഞ്ഞു. മൂന്നു മണിയായപ്പോൾ അഖിൽ അവന്റെയടുത്തെത്തി. "എടാ ഇതൊക്കെ ജീവിതത്തിലെ ഒരു രസമല്ലേ...? നീയൊരു കാര്യം ചെയ്യു. നീ അവളുടെയടുത്തൊന്നു പോയിനോക്ക്‌ . എല്ലാം അറിഞ്ഞിരിക്കേണ്ടേ..? വാ എണീല്ക്ക്..." അഖിൽ അവന്റെ കയ്യിൽ പിടിച്ചു അകത്തെ മുറിയിലേക്ക് പോയി. ലാലുവും രാജീവനും പരസ്പരം കണ്ണിറുക്കി ചിരിക്കുന്നത് അവൻ കാണാതിരുന്നില്ല.
മുറിയിലേക്ക് കടന്നപ്പോൾ അവൻ കണ്ടു. മാറിനു മുകളിൽ വച്ച് പാവാട ഉടുത്തു  കിടക്കയിലിരിക്കുന്ന സ്ത്രീയെ.
"ഡീ ഇവന് ഒന്നും അറിയില്ല. എല്ലാമൊന്നു പഠിപ്പിച്ചു കൊടുക്കണം കേട്ടോ." അഖിൽ അവളോട്‌ അത് പറഞ്ഞിട്ട് പുറത്തേക്കിറങ്ങി വാതിലടച്ചു.
വശ്യമായ ഒരു ചിരിയോടെ അവൾ എണീറ്റ്‌ അവന്റെ കയ്യിൽ പിടിച്ചു. അവളോട്‌ ചേർന്നു അവനും കിടക്കയിലിരുന്നു.
"വാ മോനെ.." അവന്റെ കയ്യിൽ പിടിച്ചു കിടത്താൻ ശ്രമിച്ച അവളുടെ കൈ ബലമായി പിടിച്ചു മാറ്റി അവൻ ചോദിച്ചു,
"ഇതെങ്ങനെ നിങ്ങൾക്ക് സാധിക്കുന്നു..? ഞാൻ നാലാമത്തെ ആളല്ലേ..?"
"അതിനെന്താ എനിക്കതൊരു പ്രശ്നമല്ലല്ലോ..." അഭിമാനം സ്ഫുരിച്ച ശബ്ദം പോലെയാണ് അവനതു തോന്നിയത്.
"നിങ്ങൾക്കിതിൽ നിന്നും എന്ത് സുഖം കിട്ടും..?"
"നിങ്ങൾക്ക് കിട്ടുന്ന സുഖം തന്നെ എനിക്കും കിട്ടും" അവൾ ചിരിയോടെ മൊഴിഞ്ഞു.
"കള്ളം. കള്ളമാണ്. ആർക്കും ഒരേ തവണ പലരെ പ്രാപിക്കുമ്പോൾ സുഖമല്ല കിട്ടുക." മനുവിന്റെ മുഖം ദേഷ്യം കൊണ്ട് തുടുത്തു.
ആ സ്ത്രീയിൽ അതുവരെയുള്ള ലോലഭാവം മാറിയത് പൊടുന്നനെയായിരുന്നു. മുഖം രൗദ്രതയാർന്നു. കണ്ണുകളിൽ നിന്നും തീ പറക്കുംപോലെ മനുവിന് തോന്നി.
"എനിക്ക് സുഖമാണ്. വല്ലവനും വേണ്ടി തല്ലുണ്ടാക്കിയിരുന്ന എന്റെ കെട്ട്യോൻ ആരുടെയോ വെട്ടേറ്റു രണ്ടു കാലും ഒരു കയ്യും ഇല്ലാതെ എന്റെ വീട്ടിലുണ്ട്. അയാൾക്ക്‌ വേണ്ടതെല്ലാം... എന്റെ ശരീരവും കൊടുക്കുമ്പോൾ എനിക്ക് സുഖമാണ്. എന്റെ രണ്ടു മക്കളുടെയും വയറു നിറഞ്ഞു അവരുടെ മുഖത്തു സന്തോഷം കാണുമ്പോൾ എനിക്ക് സുഖമാണ്. കാശൊള്ളവന്റെ മക്കൾ പഠിക്കുന്ന സ്കൂളിൽ എന്റെ  കുഞ്ഞുങ്ങളും പഠിക്കുമ്പോൾ.., അവരെ വിളിക്കാനും മുറ്റത്തു വണ്ടി വന്നു നിക്കുമ്പോൾ എനിക്ക് സുഖമാണ്. കണ്ട എരപ്പയോടൊന്നും  ഞാൻ തെണ്ടുന്നില്ല. എന്റെ ശരീരം കൊടുത്തു ഞാൻ ഉണ്ണുമ്പോൾ കഴയ്ക്കുന്നവനൊക്കെ കഴക്കട്ടെ. അവനൊക്കെയാ സൊന്തം അമ്മയേം പെങ്ങളേം കേറിപ്പിടിക്കുന്നത്. എന്നിട്ടെന്റെ സൊഹം അന്വേഷിക്കുന്നു.. ത്ഫൂൂ.." 
ബഹളം കേട്ട് മുറിയിലേക്ക് ഓടി വന്ന എല്ലാവരുടെയും മുൻപിൽ നിന്ന് പിറുപിറുപ്പോടെ അവർ വസ്ത്രം ധരിച്ചു.
"എന്താടാ എന്താ പറ്റിയെ" എന്ന കൂട്ടുകാരുടെ ചോദ്യം മനു കേട്ടില്ല. അവന്റെ ബോധമണ്ഡലം മുഴുവൻ ആ സ്ത്രീയുടെ കണ്ണുകളിലെ അഗ്നിയായിരുന്നു. വാക്കുകളിലെ കരുത്തായിരുന്നു. എന്തൊക്കെയോ ചില വസ്തുതകൾ അവന്റെ ബോധത്തിലേക്ക്‌ അരിച്ചിറങ്ങുന്നത് പോലെ... പിന്നെ ഒന്നും മിണ്ടാതെ അവൻ പുറത്തേക്കിറങ്ങി... മുറ്റത്തേക്ക്‌.. പിന്നെ മുറ്റവും കടന്നു നടന്നു.. എങ്ങോട്ടെന്നില്ലാതെ.

Saturday, June 21, 2014

തേങ്ങലിൻ മണമുള്ള ഓർമ്മ

ഇന്ന് മറ്റൊരു ജൂണ്‍ 21. ജീവിതത്തിന്റെ ഗതി മാറ്റിയ ഒരു തേങ്ങലിന്റെ ഓർമ്മയാണ്‌ ഈ ദിനത്തിന്. രക്ത ഗന്ധം കിനിയുന്ന ഓർമ്മ. എന്റെ സഹോദര തുല്യനും പ്രിയസഖാവുമായിരുന്ന അജിത് വെട്ടേറ്റു മരിച്ചത് 1991 ജൂണ്‍ 21 നായിരുന്നു.
1986 ലെ ഡിസംബറിൽ സ. ഭുവനേശ്വരൻ രക്തസാക്ഷി ദിനതിനായിരുന്നു ആദ്യമായി അജിത്‌ എന്നെ ഒരു സംഘടനാ (SFI ) പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. കരിമുളക്കലിൽ ഉള്ള ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിലേക്ക് ഒരു സൈക്കിൾ റാലി.
ക്രമേണ വ്യക്തി ബന്ധവും കുടുംബ ബന്ധവും ശക്തമായി. ചുരുങ്ങിയ കാലം കൊണ്ട് സംഘടനാ രംഗത്ത്‌ ഞാൻ വളർന്നു. ഒപ്പം ഞങ്ങളുടെ സൌഹൃദവും.
കുറത്തികാടിന്റെ രാഷ്ട്രീയാന്തരീക്ഷത്തിലും കാറും കോളും നിറഞ്ഞു. ഏതാണ്ട് പ്രതിവർഷം ഒരു കൊലപാതകം എന്ന നിലയിലേക്ക് വഷളായ അവസ്ഥ. പലപ്പോഴും ഭീകരത അന്തരീക്ഷത്തിൽ പടരും. ചോരത്തിളപ്പിന്റെ ആവേശം വീട് മറന്നും രാപകലില്ലാതെ സംഘർഷങ്ങളിലേക്ക് എന്റെ സുഹൃത്തുക്കൾക്കൊപ്പം എന്നെയും പിടിച്ചിറക്കി.
ആക്രമണവും പ്രത്യാക്രമണവും ഒക്കെയായി 89, 90, 91 കാലങ്ങൾ കടന്നുപോയി. ഇക്കാലം കായംകുളം എം എസ് എം കോളേജിലെ എന്റെ ഡിഗ്രീ പഠനകാലം കൂടെയായിരുന്നു. എന്തിനും കൂടെ നില്ക്കാൻ പോന്ന സൌഹൃദങ്ങൾ കോളേജിലും മുതല്ക്കൂട്ടായി.
അജിത്തിന്റെ മരണത്തിൽ കലാശിച്ച പ്രശ്നങ്ങളുടെ തുടക്കം 91 ഏപ്രിൽ 18 ആയിരുന്നു. അജിത്തിന്റെ അച്ഛന് നേരെ ഉണ്ടായ ആക്രമണം. മെയ്‌ 1 നു പ്രത്യാക്രമണം. തുടർന്ന് അജിത്തിനെയും എന്നെയും കേന്ദ്രീകരിച്ചു നടന്ന പ്ലാനിംഗുകൾ.
ജൂണ്‍ 18 എന്റെ ഒരു പരീക്ഷയുണ്ട്. രാവിലെ കായംകുളത്തിന് പോയി. കായംകുളത്ത് എന്റെ സുഹൃത്തും അവിടത്തെ SFI നേതാവുമായിരുന്നു എസ് നജീബിന്റെ വീട്ടിൽ ഉച്ചവരെ കഴിച്ചു കൂട്ടി. ഉച്ചയ്ക്ക് കോളെജിലേക്ക് നടക്കുമ്പോൾ വീടിനടുത്തു തടത്തിലാലിൽ ഉള്ള ഷിബു നൈനാൻ പിന്നിൽ നിന്നും വിളിച്ചു.
"പ്രദീപേ നീയറിഞ്ഞില്ലേ..? അജിത്തിന് വെട്ടേറ്റു. മാവേലിക്കര ഗവ: ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി."
ശരീരത്തിൽ പൊടുന്നനെ തീ പിടിച്ചത് പോലെയാണ് തോന്നിയത്. ഉടൻ തന്നെ അടുത്ത ബസിൽ കയറി മാവേലിക്കരയ്ക്ക് പോയി.  ഹോസ്പിറ്റലിൽ എത്തുമ്പോൾ അവിടെ നിന്നും മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയി എന്നറിയുന്നത്.
നേരെ കുറത്തികാട്ടെക്ക് പോകാം എന്ന് കരുതി സ്ടാന്റിലേക്ക് നടക്കുമ്പോൾ ഹൈസ്കൂൾ ജംഗ്ഷനിലെ സൂപ്പർ തയ്യൽ കടയിലെ തയ്യൽക്കാരായിരുന്ന രണ്ടു രാജേന്ദ്രൻമാർ സൈക്കിളിൽ വരുന്നു. കണ്ടയുടൻ അവർ പറഞ്ഞത് "ഇപ്പോൾ അളിയൻ അങ്ങോട്ട്‌ പോകരുത്. പ്രശ്നമാണ് എന്നാണ്.
പിന്നെ നേരെ മെഡിക്കൽ കോളെജിലേക്ക് പോകാം എന്ന് കരുതി. അപ്പോഴാണ്‌ കയ്യിൽ പൈസ കുറവാണല്ലോ എന്ന് ഓർക്കുന്നത്. ഭാഗ്യത്തിന് അജിത്തിന്റെ ബന്ധു കൂടിയായ മധു എന്ന സുഹൃത്തിനെ അവിടെ വച്ച് കണ്ടു. മധുവിന്റെ കയ്യിൽ ഉണ്ടായിരുന്ന 30 രൂപ കൂടി വാങ്ങി നേരെ ആലപ്പുഴ ബസിൽ കയറി.
ഹോസ്പിറ്റലിൽ എത്തുമ്പോൾ ആദ്യം കണ്ടത് ഷാജിയണ്ണനെയാണ്. "എടാ ബ്ലഡ് വേണം. ബി+." എന്റെ രക്തഗ്രൂപ്പും അതുതന്നെയാണ്. ആദ്യം രക്തം കൊടുത്തു. അതുകഴിഞ്ഞ് അജിത്തിന്റെ അടുത്തെത്തി. എല്ലാ സുഹൃത്തുക്കളും സഖാക്കളും ഉണ്ട്. കാലിൽ മാത്രമാണ് മുറിവുകൾ. വെട്ടിയറഞ്ഞുകളഞ്ഞു ദുഷ്ടന്മാർ. വേദനയോടെയെങ്കിലും ആ സമയം സംസാരിച്ചിരുന്നു. അടുത്ത രണ്ടു ദിവസങ്ങളിലും.
പക്ഷെ 21 നു പുലർച്ചെ ഒരൽപം ഭേദമുണ്ട് എന്ന് തോന്നിപ്പിച്ച ശേഷം കണ്ണുകൾ അടച്ചു. എന്നെന്നേക്കുമായി.
എന്റെ മനസ്സിൽ പിന്നീടുണ്ടായത് ഒരു ശൂന്യത മാത്രമായിരുന്നു.
അക്കാലത്തെ ശരികളും വസ്തുതകളും അറിഞ്ഞു കൂടെ നിന്ന ഒരാളെ ഇവിടെ ഓർക്കാതിരിക്കാനും ആവില്ല എന്റെ മുരളിയെ. മുരളിയെ ഒരുപാടു തവണ ഇവിടെ പരാമർശിച്ചിട്ടുണ്ട്. ആത്മാർഥതയുടെ ആൾ രൂപമാണ് ഇവൻ. പിന്നെ എന്തിനും തയ്യാറായി കൂടെ നിന്ന അമ്പിളി. ഉടൻ പ്രതികരിച്ച ബാലകൃഷ്ണൻ.
പക്ഷെ ഇന്നും ഞാൻ ഉറപ്പിക്കുന്നു. "പ്രിയനേ ഒപ്പം ഞാനുണ്ടായിരുന്നെങ്കിൽ വിട്ടുകൊടുക്കില്ലായിരുന്നു നിന്നെ ഞാൻ. ഒന്നിനുമായില്ലെങ്കിൽ മരണത്തിലും ഞാൻ ഒപ്പമുണ്ടായിരുന്നേനെ."